ലക്നൗ: ജനിക്കുന്ന കുഞ്ഞ് ആണാണോ എന്നറിയാൻ ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ നേക്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പന്നാലാൽ എന്നയാളാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയറ് മൂർച്ചയേറിയ കറിക്കത്തികൊണ്ട് കീറിയത്. ഇയാൾക്ക് അഞ്ച് പെൺമക്കളാണ്. ഒരു ആൺകുഞ്ഞ് വേണമെന്ന ഏറെനാളായി കൊതിക്കുകയായിരുന്നു. മകനെ വേണമെന്ന് എപ്പോഴും പന്നാലാൽ പറഞ്ഞിരുന്നതായി അയൽവാസികൾപറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനുപിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.