white-house

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മാരക വിഷം ഉള്‍ക്കൊള്ളുന്ന കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം. റൈസിന്‍ എന്ന അതിമാരക വിഷം പുരട്ടിയ കത്താണ് വൈറ്റ് ഹൗസിലേക്ക് എത്തിയത്.


കാനഡയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു കത്ത് എത്തിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. ഇത് വൈറ്റ് ഹൗസില്‍ എത്തുന്നതിന് മുന്‍പ് മെയില്‍ സെന്ററില്‍ വച്ച് പരിശോധിച്ചപ്പോഴാണ് വിഷം പുരണ്ടിരിക്കുന്നതായി മനസ്സിലാക്കിയത് എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദൂരുഹസാഹചര്യത്തില്‍ കത്ത് കിട്ടിയ സംഭവത്തില്‍ യു.എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പൊതുസമൂഹത്തിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റൈസിന്‍ സാധാരണയായി ആവണക്കിന്‍ കുരുവിലാണ് കണ്ടുവരുന്നത്. ഇത് ഒരു ജൈവായുധമായി പ്രവര്‍ത്തിക്കാറുണ്ട്. ഇത് ഏത് വിധേനയെങ്കിലും മനുഷ്യശരീരത്തില്‍ ഉള്ളിലെത്തുകയോ ശ്വസിക്കുകയോ ചെയ്താല്‍ വരെ മരണത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷബാധയേറ്റാല്‍ 36 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കും.


2018 സമാനമായ ഒരു സംഭവമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപിനെ തന്നെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കന്‍ സ്വദേശിയായ വില്യം എന്നയാള്‍ ഇത്തരത്തില്‍ ഒരു കൃത്യം ചെയ്തത്. അയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബറാക്ക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്തും ഇത്തരത്തില്‍ രണ്ട് ശ്രമങ്ങള്‍ ഉണ്ടായിരുന്നു. 2014 മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമാണ് ഇത്തരത്തില്‍ ശ്രമങ്ങളുണ്ടായത്.