കോൺസുലേറ്റിലേക്ക് യു എ ഇ സർക്കാർ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കളളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ്അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
'ലക്ഷക്കണക്കിന് മലയാളികളുടെ ജീവീതം കൊണ്ട് പന്താടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഇത് സംബന്ധിച്ച തെളിവുകൾ എൻ ഐ എക്ക് കൈമാറാൻ തയ്യറാകണം. അല്ലെങ്കിൽഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനയ്‌ക്ക് മാപ്പ് പറയണം. ബി ജെ പിക്കുവേണ്ടി ഏതറ്റംവരേയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കോടിയേരി ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു എ ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവീതം കൊണ്ട് പന്താടുകയാണ്. ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ് യു എ ഇ. ആ രാജ്യം അവരുടെ കോൺസുലേറ്റിലേക്ക് അയച്ചതാണ് ഖുറാനും ഈന്തപ്പഴവും. ഇത് കേന്ദ്രസർക്കാറിന്റെ കസ്റ്റംസ് ക്ലിയറൻസ് ചെയ്തതുമാണ്.
അങ്ങനെയിരിക്കെ ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയെന്നും ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്. കോൺസുലേറ്റിലേക്ക് യു എ ഇ സർക്കാർ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഇത് സംബന്ധിച്ച തെളിവുകൾ അടിയന്തിരമായി എൻ ഐ എക്ക് കൈമാറാൻ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കിൽ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണം.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്താവന നടത്തിയ പാർലിമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കുകയും വേണം.
കേരളത്തോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യു എ ഇ കോൺസുലേറ്റ് ആരംഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതാണ്. എന്നാൽ അതൊന്നും ചെയ്യാതെ യു എ ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.
ബി ജെ പിക്കുവേണ്ടി ഏതറ്റംവരേയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ സംഘപരിവാർ വാദം ഏറ്റുപിടിച്ച് ഖുറാനെ അതിക്ഷേപിച്ചു, ഇപ്പോൾ യു എ ഇ യെ കള്ളക്കടത്ത് രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. സാമുദായിക സംഘടനകളുൾപ്പെടെ എതിർത്തിട്ടും ഖുറാൻ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവർത്തിച്ചത് ബി ജെ പി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു.ലീഗ് കോൺഗ്രസ്സ് ബി.ജെ.പി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ നാടിനെ സ്‌നേഹിക്കുന്നവർ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.