nia

കൊൽക്കത്ത: അൽ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട് ബംഗാളിലെ മുർഷിദാബാദിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. എൻ.ഐ.എയുടെ പിടിയിലായ ആറ് പേരിൽ നാല് പേർ ഡാർക്ക് വെബ്ബിലൂടെ പാകിസ്ഥാനിലുള്ള ഇടനിലക്കാരനുമായി സംസാരിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

'ഒണിയൻ' റൂട്ടർ ഉപയോഗിച്ചുകൊണ്ട് ഹാഫിസ് എന്ന് പേരുള്ള ഇടനിലക്കാരനുമായി സംസാരിച്ച ഇവർ ഡൽഹി വഴി കാശ്മീരിലേക്ക് പോയി ഇയാളുമായി കൂടിക്കാഴ്ച നടത്താനായി പദ്ധതിയിട്ടിരുന്നതായും എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കാശ്മീർ താഴ്വരയിലുള്ള ഇന്ത്യ-പാക് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും യന്ത്ര തോക്കുകളും സ്ഫോടന വസ്തുക്കളും അടക്കമുള്ള ആയുധങ്ങൾ ഇവർക്ക് കൈമാറുമെന്നും ഹാഫിസ് അറിയിച്ചിരുന്നു. എൻ.ഐ,എയുടെ പിടിയിലാവരുടെ കൂട്ടത്തിലുള്ള അബു സൂഫിയാനാണ് പദ്ധതികളുടെ പ്രധാന സൂത്രധാരനെന്നും ഏജൻസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുർഷിദാബാദിലെ റാണിനഗറിൽ ഇയാൾ ഒരു മദ്രസ രൂപീകരിച്ചിരുന്നുവെന്നും അൽ ഖയ്ദയുടെ ബംഗാൾ ഘടകത്തിന് വേണ്ടി ഈ മദ്റസ വഴിയാണ് ഇയാൾ പണം ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേർ കൂടി ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ഏജൻസി സംശയിക്കന്നുണ്ട്. 13 പേരുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ ഇവർ ആശയവിനിമയം നടത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് ഗ്രൂപ്പിലെ മെസേജുകൾ ഇവർ ഡിലീറ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഐ.ടി വിദഗ്ദർ ഇവർഎം തമ്മിൽ അയച്ച മെസേജുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പിടിയിലായവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും എൻ.ഐ.എ അന്വേഷണം നടത്തും. അൽ ഖയ്ദ ബന്ധം ആരോപിക്കപ്പെട്ട്, കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി ആകെ ഒൻപത് പേരാണ് അടുത്തിടെ എൻ.ഐ.എയുടെ പിടിയിലായത്.