ipl

ദുബായ് : ആവേശം സൂപ്പർ ഓവർ വരെ നീണ്ട ഐ.പി.എല്ലിലെ രണ്ടാംമത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വിജയം. 158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 157 റൺസ് നേടാനേ കഴിഞ്ഞൂള്ളൂ..തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കാഗിസോ റബാദ കെ.എല്‍ രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കി.

അവസാന ഓവറിൽ പഞ്ചാബിന് വേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സർ പായിച്ചു. രണ്ടാം പന്തിൽ ഡബിൾ കണ്ടെത്തിയ മായങ്ക് മൂന്നാമത്തെ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാൽ നാലാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തിൽ പുരാന്റെ കൈകളിൽ പുറത്തായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തിൽ ജോർദാനെയും നഷ്ടമായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുൻനിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തപ്പോൾ 21 റൺസെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാൻ പൂജ്യത്തിന് പുറത്തായപ്പോൾ കരുൺ നായരുടെയും ഗ്ലെൻ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റൺസിൽ അവസാനിച്ചു. സർഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകർത്തടിക്കുന്നതിനിടയിൽ കൃഷ്ണപ്പ ഗൗതവും 20 റൺസിന് പുറത്ത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച മായങ്ക് അഗർവാൾ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശർമയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അർധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. 60 പന്തിൽ 89 റൺസാണ് മായങ്ക് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വൻതകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 20 പന്തിൽ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡൽഹിയുടെ രക്ഷകനാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പർ താരം ശിഖർ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റൺഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറിൽ പൃഥ്വി ഷായെ ജോർദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നൽകുകയായിരുന്നു.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ-പന്ത് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചു. സാവധാനം ഡൽഹി സ്കോർബോർഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താൻ തുടങ്ങിയതോടെ ഡൽഹി ഭേദപ്പെട്ട നിലയിലേക്ക് ഉയർന്നു. എന്നാൽ കൂട്ടുകെട്ട് കൂടുതൽ അപകടകരമാകുന്നതിന് മുമ്പ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റൺസും പന്ത് 31 റൺസും നേടി.

അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡൽഹി ഇന്നിങ്സിൽ നിർണായകമായി. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോർദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡൽഹിയുടെ ടീം സ്കോർ ഉയർത്തി. 21 പന്തിൽ 53 റൺസാണ് ഓസിസ് താരം നേടിയത്.

തുടക്കത്തിൽ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളിൽ റൺസ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെൽട്ടൻ കോട്ടരൽ രണ്ടും അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി.