good-mrg

കോലഞ്ചേരി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടലും കുറുക്കലും വഴി പോലെ നടക്കും. സ്ഥാനാര്‍ത്ഥി മോഹികളാകട്ടെ ആപ്പിലും, ഗ്രൂപ്പിലും സജീവം. കൊവിഡ് കത്തിക്കയറുമ്പോഴും ഡിജിറ്റല്‍ പ്രചാരണ രംഗം ഉഷാര്‍.

ഗോദയിലിറങ്ങി കളിക്കാന്‍ കൊവിഡ് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സമൂഹമാദ്ധ്യമങ്ങള്‍ക്ക് ആ പരിമിതിയില്ല. അതിലൂടെ പരമാവധി മുതലെടുക്കലുകള്‍ നടത്താനുള്ള പരിശ്രമത്തിലാണ് വിരുതന്മാര്‍.

ഓണ്‍ലൈന്‍ അണിയറയില്‍ പടയൊരുക്കം കഴിഞ്ഞ് പോരാട്ടം തന്നെ തുടങ്ങിക്കഴിഞ്ഞു ചിലര്‍.

സ്ഥാനാര്‍ത്ഥികളുടെ രംഗ പ്രവേശം ഇക്കുറി വാട്സാപ്പിലൂടെയാണ് . ഇഷ്ടവാര്‍ഡിലെ സ്വന്തക്കാരെയും നമ്പാന്‍ പറ്റുന്നവരെയും ചേര്‍ത്ത് ഗ്രൂപ്പുകളുടെ ബഹളമാണ്.

സാധാരണ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ 'സ്ഥാനമോഹികള്‍' വെള്ളയിട്ടിറങ്ങാറുണ്ട്. കൊവിഡ് കാലത്ത് വീടുകള്‍ കയറിയിറങ്ങി ആളായാല്‍ പണി കിട്ടും. വെളുക്കാന്‍ തേച്ചത് പാണ്ടുമാകും. വോട്ടര്‍മാരും ഇത് ഇഷ്ടപ്പെടുന്നില്ല.

അതുകൊണ്ടാണ് വോട്ടര്‍മാരുടെ മനസ്സില്‍ ഇടം നേടാനുള്ള ശ്രമം ഡിജിറ്റലാക്കിയത്. ഗ്രൂപ്പിസത്തേയും വിഭാഗീയതയേയും കട്ടക്ക് എതിര്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും വാര്‍ഡ് പിടിക്കാനുള്ള വാട്സാപ് ഗ്രൂപ്പുകളോടാണ് പ്രിയം. നമ്മുടെ വാര്‍ഡ്, നല്ലൊരു വാര്‍ഡ്, അയല്‍ക്കൂട്ടം, പൊളിറ്റിക്കല്‍ തിങ്കേഴ്സ്, എന്റെ ഗ്രാമം തുടങ്ങി പല പേരുകളിലാണ് വാട്സാപ് ഗ്രൂപ്പുകള്‍. ഗ്രൂപ്പിലെ ചര്‍ച്ച പിടിവിട്ട് തീ പാറുമ്പോള്‍ അഡ്മിന്‍ ഓണ്‍ലി ആക്കി തെറി വിളി കുറയ്ക്കുകയല്ലാതെ ആരെയും റിമൂവ് ചെയ്യാതെ ശ്രദ്ധയോടെയാണ് നീക്കം. വൈകുന്നേരം 9 കഴിഞ്ഞാല്‍ മിക്ക ഗ്രൂപ്പും അഡ്മിന്‍ ഓണ്‍ലി നിയന്ത്രണത്തിലാണ്. ചര്‍ച്ചയ്ക്ക് ചൂടേറുന്ന 'ഇന്ധനം' അകത്തായാല്‍ പിന്നെ ചര്‍ച്ച അടിയിലാകും കലാശിക്കുന്നത്.

ഗ്രൂപ്പുണ്ടാക്കിയവര്‍ ആരും തന്നെ സ്ഥാനാര്‍ത്ഥി മോഹം വെളിപ്പെടുത്തിയിട്ടില്ല. ജനറല്‍, സംവരണ വാര്‍ഡുകള്‍ തീരുമാനമാകാത്തതാണ് പ്രധാന തടസം. ഒന്നിലധികം അഡ്മിന്‍മാരുള്ള ഗ്രൂപ്പില്‍ ആരാകും സ്ഥാനാര്‍ത്ഥിയെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് അംഗങ്ങള്‍.