കോഴിക്കോട്: രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്ന് എം.ടി. വാസുദേവൻ നായർ. പല സംവിധായകരും തിരക്കഥയ്ക്കായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സിനിമ വൈകിപ്പോയതിൽ ദുഃഖമുണ്ടെന്നും പറഞ്ഞ അദ്ദേഹം കോടതി വിധിയിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് എം ടി വാസുദേവൻ നായരും സംവിധായകൻ വി എ ശ്രീകുമാറും തമ്മിലുളള തർക്കത്തിൽ കോടതിക്ക് പുറത്ത് ഇരുകൂട്ടരും എത്തിച്ചേർന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
'സ്‌ക്രിപ്റ്റ് തിരിച്ചു കിട്ടണം എന്നതായിരുന്നു എന്റെ ആവശ്യം. സ്‌ക്രിപ്റ്റ് ലഭിക്കുകയും, നൽകിയ അഡ്വാൻസ് തിരിച്ചുകൊടുക്കുകയും ചെയ്യുന്നതോടെ കേസ് തീരും. എനിക്ക് സംവിധാനം ചെയ്യാൻ കഴിയാത്തതിനാൽ അതിന് പറ്റിയ ആളുകളെ കണ്ടെത്തണം. ഇംഗ്ളീഷിലും മലയാളത്തിലുമുളള തിരക്കഥ കൈയിലുണ്ടെങ്കിലും ഏത് ഭാഷയിൽ സിനിമയെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല'- എം ടി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ഇരുകൂട്ടരും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നൽകും. തിരക്കഥയിൽ പൂർണ അവകാശം എം ടിക്കായിരിക്കും. അഡ്വാൻസ് ആയി വി എ ശ്രീകുമാറിൽ നിന്ന് എം ടി വാങ്ങിയ ഒന്നേകാൽ കോടി തിരിച്ചുനൽകും. രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി എ ശ്രീകുമാർ സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നിവയായിരുന്നു ഒത്തുതീർപ്പുവ്യവസ്ഥയിലെ പ്രധാന വ്യവസ്ഥകൾ.
മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നാൽ കരാർ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സിനിമയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എം ടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു.