ഗാബറോൺ : ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നൂറ് കണക്കിന് ആനകൾ ദൂരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിന്റെ ചുരുൾ നിവരുന്നു. ജലത്തിൽ കാണപ്പെടുന്ന സൂക്ഷ്മ ബാക്ടീരിയകളാണ് ആനകളുടെ മരണത്തിനിടെയാക്കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയിൽ ആകെ ആനകളുടെ മൂന്നിൽ ഒന്നും കാണപ്പെടുന്നത് ബോട്‌സ്വാനയിലാണ്. കഴിഞ്ഞ മേയ് ജൂൺ മാസത്തിനിടെയാണ് ബോട്‌സ്വാനയിലെ ഒകാവാൻഗോ ഡെൽറ്റാ പ്രദേശത്ത് ആനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 330 ആനകളാണ് ചരിഞ്ഞത്. സയനോബാക്ടീരിയകളിൽ നിന്നുള്ള വിഷാംശമാണ് ആനകളുടെ ദുരൂഹ മരണങ്ങൾക്ക് പിന്നിലെന്നാണ് ഇപ്പോൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. വേട്ടയാടൽ മൂലമല്ല ആനകൾ ചരിഞ്ഞതെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു.
ജലാശയങ്ങളിൽ കാണപ്പെടുന്ന സയനോബാക്ടീരിയകൾ ചിലപ്പോൾ വലിയ ബ്ലൂ - ഗ്രീൻ ആൽഗകളായും രൂപപ്പെടാറുണ്ട്. സൗത്ത് ആഫ്രിക്ക, കാനഡ, സിംബാവെ, യു.എസ് എന്നിവിടങ്ങളിലെ ലാബുകളിൽ നടത്തിയ മാസങ്ങൾ നീണ്ട പരിശോധനകൾക്ക് ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആനകളുടെ മരണകാരണം ജലത്തിൽ നിന്നുള്ള സയനോബാക്ടീരിയൽ ന്യൂറോടോക്സിനുകൾ ആണെന്ന് ബോട്സ്വാനയിലെ ഡിപ്പാർട്ട്മെന്റ് ഒഫ് വൈൽഡ് ലൈഫ് ആൻഡ് നാഷണൽ പാർക്ക്സ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 100 ഓളം ആനകൾ ബോട്സ്വാനയിൽ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചത് ആന്ത്രാക്സ് ബാധയല്ലെന്ന് വിദഗ്ദ്ധർ പറഞ്ഞിരുന്നു. മുഖമിടിച്ച് വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത്. അവശനിലയിൽ കാണപ്പെട്ട ചില ആനകൾ വൃത്താകൃതിയിൽ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ നാഡീവ്യൂഹങ്ങൾ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരൽ ചൂണ്ടിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 130,000 ഓളം ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാൻഗോ മേഖലയിൽ മാത്രം ഏകദേശം 15,000 ആനകളുണ്ട്.
ബോട്സ്വാനയിൽ ആനകൾക്ക് നേരെ വൻ വേട്ടയാടൽ നടന്നിരുന്നു. എന്നാൽ എണ്ണം പെരുകിയതോടെ ആനകളെ കൊന്നുതള്ളാൻ ബോട്സ്വാനയിലെ സർക്കാർ തന്നെ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം, ആനകളുടെ മരണത്തിന് ഇനിയും ഏറെ ഉത്തരങ്ങൾ കണ്ടെത്താനുണ്ട്. ജലാശയത്തിലെ സയനോബാക്ടീരിയകളാണ് മരണകാരണമെങ്കിൽ എന്തുകൊണ്ടാണ് അത് ആനകളെ മാത്രം ബാധിച്ചു എന്നതാണ് തങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ ചോദ്യമെന്ന് അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച ഗവേഷണങ്ങൾ നടക്കുന്നതായും വൈകാതെ ഉത്തര ലഭിക്കുമെന്നും അവർ പറഞ്ഞു.