തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി അറസ്‌റ്റിലായ രണ്ട് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഇരുവരെയും എൻ.ഐ.എയുടെ സംഘം കൊണ്ടുപോയത്. പത്തുവർഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമായ കണ്ണൂർ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയ്ബയ്ക്ക് ഹവാലാ മാർഗ്ഗത്തിൽ ഫണ്ടെത്തിക്കുന്ന ഉത്തർപ്രദേശ് സഹറൻപൂർ ദിയോബന്ദ് സ്വദേശി ഗുൽനവാസ് എന്നിവരാണ് ഇന്നലെ അറസ്‌റ്റിലായത്.
ഇന്നലെ വൈകിട്ട് 6.15ന് റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിലെത്തിയ ഇരുവരെയും എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. ഇയാൾക്കെതിരെ ബംഗളൂരുവിൽ എട്ട് കേസുകളുണ്ട്. 2008ലെ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ ഇയാൾ ഒളിവിൽപോയി. പിന്നീട് വ്യാജ പാസ്പോർട്ടിൽ സൗദിയിലേക്ക് കടന്നു.
രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം നൽകുന്നവരെ കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. സൗദിയിലെ നിർമ്മാണ കമ്പനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായവും തേടി.