kwality-bank-fraud

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഡയറി ഉത്പന്ന സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് സി.ബി.ഐ കേസ്. 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റമാണ് കമ്പനിക്കെതിരെ ചുമത്തയിരിക്കുന്നത്. കമ്പനി ഡയറക്‌ടർമാരായ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുൺ ശ്രീവാസ്തവ എന്നിവർക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിട്ടുള്ളത്.

വായ്പയുടെ പേരിൽ വിവിധ ബാങ്കുകളെ ക്വാളിറ്റി കമ്പനി വഞ്ചിച്ചതായാണ് കേസ്. ഡൽഹി ഉൾപ്പടെ എട്ട് സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്‌തത്. 2010 മുതൽ വായ്പയെടുത്തിരുന്ന കമ്പനി 2018ഓടെ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്താനാരംഭിച്ചതായുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടർന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. വായ്പ എടുത്ത തുകയിൽ കമ്പനി 7,107.23 കോടി രൂപ മാത്രമാണ് ബാങ്കുകളിലേക്ക് തിരിച്ചടച്ചതെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിനായി കമ്പനി വ്യാജരേഖകൾ ചമയ്‌ക്കുകയും ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു.

ഡൽഹിയ്‌ക്ക് പുറമെ സഹരൺപുർ, ബുലന്ദ്ശഹർ, അജ്മീർ, പൽവാൽ തുടങ്ങിയ നഗരങ്ങളിലും സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ഐസ്‌ക്രീം നിർമ്മാണ കമ്പനിയായ ക്വാളിറ്റി കമ്പനി 2018 ഡിസംബർ മുതൽ പാപ്പർ നടപടിക്രമങ്ങൾ നേരിടുകയാണ്. ആഗോള നിക്ഷേപക കമ്പനിയായ കെ.കെ.ആർ നിക്ഷേപിച്ച 520 കോടി മടക്കി ചോദിച്ച്‌‌ 2016ൽ കോടതിയെ സമീപിച്ചതോടെയാണ് ക്വാളിറ്റിയ്‌ക്കെതിരെ കേസുകൾ ആരംഭിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, ഐ.ഡി.ബി.ഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ കൺസോർഷ്യത്തിന് 1400.62 കോടി രൂപയാണ് ക്വാളിറ്റി കമ്പനി നൽകാനുളളത്.