niyamasabha

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തളളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് സർക്കാർ ആവശ്യം തളളിയത്. പൊതുമുതൽ നശിപ്പിച്ച കേസായതിനാൽ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ പ്രതികളായ കേസിലാണ് കോടതിയുടെ നിർണായക ഉത്തരവ്. വി ശിവൻകുട്ടി, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ എന്നിവരാണ് മറ്റുപ്രതികൾ.

എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതിയി​ൽ അപേക്ഷ നൽകി. ഈ അപേക്ഷ നിലനിൽക്കുന്നതിനാൽ മറ്റു നടപടികൾ നിലച്ചിരിക്കുകയായിരുന്നു. കേസ് പിൻവലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതി​യെ സമീപിച്ചി​രുന്നു.

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015ലാണ് അക്രമം നടന്നത്. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻഅന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാൻ എൽ ഡി എഫ് എം എൽ എമാർ ശ്രമിച്ചത്. ഇതാണ് നിയമസഭ അതിന് മുമ്പ് കാണാത്ത തരത്തിലുളള സംഭവ വികാസങ്ങളിലേക്ക് വഴി വച്ചത്. പ്രതിഷേധങ്ങൾക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉൾപ്പടെയുളളവ തകർന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.