ventilator

മനുഷ്യജീവന്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ വൈദ്യശാസ്ത്രം നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലൊന്നായിട്ടാണ് ഗുരുതരമായ അവസ്ഥയില്‍ പോലും മരണത്തിന്റെ നൂല്‍വഴിയില്‍ സഞ്ചരിക്കുന്ന രോഗിയുടെ ജീവന്‍ നിലര്‍ത്താനായി വെന്റിലേറ്റര്‍ സംവിധാനം ഉപയോഗിക്കുന്നത്. കൊവിഡ് പടരുന്ന ഈ കാലഘട്ടത്തില്‍ വെന്റിലേറ്ററുകളുടെ ആവശ്യവും ഉപയോഗവും കൂടുതലാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ നീണ്ട 72 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് ബാധിതനായ വ്യക്തി തിരികെ ജീവിതത്തിലേക്ക് മടങ്ങിയ വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 72 ദിവസത്തെ ചികിത്സയില്‍ 43ദിവസങ്ങളോളം ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. എന്നാല്‍ വൈദ്യശാസത്രത്തിന് ഉപകാരമായ വെന്റിലേറ്റര്‍ ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ തട്ടിപ്പ് നടക്കുന്നുവെന്നും സമൂഹത്തില്‍ നിരവധി പ്രചരണങ്ങളുണ്ട്.. മരിച്ചയാളെ ഐ സി യുവില്‍ വെന്റിലേറ്ററിലിട്ട് അഞ്ചു ദിവസത്തെ കാശ് കൂടി വാങ്ങിയ ആശുപത്രികളെ പറ്റിയുള്ളതാണ് ഇതില്‍ പലതും. എന്നാൽ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ ? ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

72 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കൊവിഡ് രോഗം ബാധിച്ചയാള്‍ വീട്ടിലേക്ക് പോകുന്ന വാര്‍ത്തയും ഈ ചിത്രവുമൊക്കെ എല്ലാവരും കണ്ടുകാണുമല്ലോ. ആ 72ല്‍ 43 ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണദ്ദേഹം ജീവിച്ചിരുന്നത്. അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്നു. 30 തവണയിലധികം ഡയാലിസിസ് വേണ്ടി വന്നു. ഒടുവില്‍ രോഗം മാറി, ഇവയുടെയൊന്നും സഹായമില്ലാതെ തിരിച്ച് വീട്ടിലേക്കും പോയി. തീര്‍ച്ചയായും കേരളത്തില്‍, ആരോഗ്യമേഖലയിലുള്ളവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

അതെ, അഭിമാനിക്കാം, പക്ഷെ അത്ഭുതപ്പെടാനൊന്നുമില്ലാത്ത കാര്യവുമാണത്. കാരണം, ഈ വക സൗകര്യങ്ങളെല്ലാം, വെന്റിലേറ്ററും ഡയാലിസിസും മികച്ച കഇഡ സംവിധാനവുമൊക്കെ ഇത്തരം രോഗീ പരിചരണത്തിനുവേണ്ടി തന്നെ കണ്ടുപിടിച്ചവയാണ്. അവ ഉപയോഗപ്പെടുത്തി മനുഷ്യര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അത്ഭുതത്തേക്കാള്‍ സന്തോഷം നല്‍കുന്ന കാര്യമാണ്.

ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ പറയണമെന്ന് തോന്നി. പലര്‍ക്കും ഇപ്പോഴുമുള്ള ചില തെറ്റിദ്ധാരണകളാണവ.

1. രോഗിയെ വെന്റിലേറ്ററില്‍ കിടത്തിയാല്‍ പിന്നെ ഒരു തിരിച്ചു വരവുണ്ടാവില്ല.

2. മരിച്ചശേഷവും ശരീരം വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നാല്‍ അത് ജീര്‍ണിക്കില്ല.

ഇവ രണ്ടും തെറ്റായ ധാരണകളാണ്. അതിലാദ്യത്തേത് തെറ്റാണെന്നതിന് മേല്‍ പറഞ്ഞ വാര്‍ത്ത തന്നെ ഉദാഹരണം. 43 ദിവസം ഒന്നുമല്ല, 3 മാസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ചിരുന്നവര്‍ തിരികെ പഴയപടി ആവുന്നത് കണ്ടിട്ടുണ്ട്. ഇതേ തെറ്റിദ്ധാരണ കാരണം, രോഗിയെ വെന്റിലേറ്ററിലേക്ക് മറ്റേണ്ടതുണ്ടെന്ന് ഡോക്ടര്‍ പറയുമ്പേഴേ, അയാള്‍ മരിച്ചുപോയെന്ന് വിചാരിക്കുന്ന ബന്ധുക്കളെയും കണ്ടിട്ടുണ്ട്.

രണ്ടാമത്തെ തെറ്റിദ്ധാരണ, വെന്റിലേറ്ററിനെ പറ്റി മാത്രമല്ല, മനുഷ്യശരീരത്തെ പറ്റിയും ശരിയായ അറിവില്ലാത്തതുകൊണ്ടുണ്ടാവുന്നതാണ്. ചിലര്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയും ഇതുപയോഗിക്കും. കഴിഞ്ഞദിവസം ഒരു ചര്‍ച്ചയില്‍ മെഡിക്കല്‍ വിദ്യാഭ്യാസമുള്ള ഒരാള്‍ തന്നെയിത് പറയുന്നത് കേട്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി.

വെന്റിലേറ്ററിനെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളൂ ഇതില്‍

1. ഒരാളെ വെന്റിലേറ്ററില്‍ ഘടിപ്പിക്കല്‍ എന്നത് ഒരു ചികിത്സാ രീതിയാണ്. ഡയാലിസിസ് പോലെ (വൃക്കകള്‍ പ്രവര്‍ത്തിക്കാതാവുമ്പോള്‍), പേസ്‌മേക്കര്‍ പോലെ (ഹൃദയത്തെ സഹായിക്കാന്‍) ശ്വാസകോശത്തെ സഹായിക്കുന്ന ഒരു ചികിത്സാരീതി മാത്രം.

2. വെന്റിലേറ്റര്‍ ഒരു യന്ത്രമാണ്. മനുഷ്യനെ ശ്വസിക്കാന്‍ സഹായിക്കുന്ന ഒരു യന്ത്രം. അത് ശ്വസിക്കാന്‍ മാത്രേ സഹായിക്കൂ, മറ്റൊരു ജോലിയും അത് ചെയ്യില്ല.

3. അതുകൊണ്ട് തന്നെ വെന്റിലേറ്റര്‍ മരണം ഒഴിവാക്കുന്ന ഒരുപകരണവുമല്ല. ഒരാള്‍ മരിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നതു കെണ്ടോ തലച്ചോര്‍ പ്രവര്‍ത്തിക്കാതാവുന്നതുകെണ്ടോ (ആൃമശി റലമറ) ഒക്കെയാണ്. അപ്പോള്‍ ശ്വാസകോശം മാത്രം പ്രവര്‍ത്തിച്ചിട്ടുകാര്യമില്ല.

4. ശ്വാസകോശത്തിന്റെ (ചിലപ്പോള്‍ തലച്ചോറിന്റെയും) പ്രവര്‍ത്തനം മെച്ചപ്പെടുന്നതനുസരിച്ച് വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടുവരും. ആ രോഗി സ്വാഭാവികമായി ശ്വസിക്കുന്നുണ്ടെന്ന് മനസിലായാല്‍ വെന്റിലേറ്റര്‍ സഹായം പൂര്‍ണമായും മാറ്റും.

5. മരിച്ച ഒരാളുടെ ശരീരം ജീര്‍ണിക്കാതെ സൂക്ഷിക്കാന്‍ വെന്റിലേറ്ററിന് ഒരു കഴിവുമില്ല. അതിന് ഫ്രീസറില്‍ വയ്ക്കുകയോ എംബാം ചെയ്യുകയോ മാത്രമേ വഴിയുള്ളൂ. വെന്റിലേറ്ററില്‍ മരിച്ചുകിടക്കുന്ന ഒരാളുടെ ശരീരവും വഴിയരികില്‍ മരിച്ചു കിടക്കുന്നൊരാളുടെ ശരീരവും അഴുകാന്‍ തുടങ്ങുന്നത് ഒരേ സമയത്ത് തന്നെയാണ്. മരിച്ച വ്യക്തിയെ വെന്റിലേറ്ററില്‍ കിടത്തി അഞ്ചു ദിവസത്തെ കാശ് കൂടി വാങ്ങിയ ആശുപത്രികളെ പറ്റിയുള്ള കെട്ടുകഥകള്‍ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക.

6. കൊവിഡിന് മാത്രമല്ല, നമുക്കുണ്ടാവുന്ന ഏത് രോഗവും ഗുരുതരമായാല്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരാം. പക്ഷെ, കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ വെന്റിലേറ്റര്‍ ആവശ്യമായി വരുന്നവരുടെ എണ്ണവും കൂടും. നിര്‍ഭാഗ്യവശാല്‍ അതിനും മാത്രം വെന്റിലേറ്റര്‍ നമുക്കിവിടില്ല. അങ്ങനൊരവസ്ഥ വന്നാല്‍ കൊവിഡ് രോഗി മാത്രമല്ല, ഏത് രോഗം ബാധിച്ചയാളും വെന്റിലേറ്റര്‍ കിട്ടാതെ മരിക്കാം. അതുകൊണ്ട്, കേരളത്തില്‍ മരണസംഖ്യ കുറവാണെന്ന് കരുതി, ഇവിടെ ഒന്നും പേടിക്കേണ്ടെന്ന് വിചാരിച്ചും അശ്രദ്ധ കൊണ്ടും രോഗം വരുത്തി വയ്ക്കരുത്. എല്ലാ സംവിധാനങ്ങള്‍ക്കും പരിമിതികളുണ്ട്. ജാഗ്രത തന്നെയാണ് നിലവില്‍ വാക്സിന്‍.

പാരിപ്പള്ളി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിരുന്ന രോഗിയാണ് 43 ദിവസത്തെ വെന്റിലേറ്റര്‍ വാസവും 72 ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞ് വീട്ടിലേക്ക് പോയത്. അദ്ദേഹത്തെ ചികിത്സിച്ച ടീമിലെ എല്ലാവരും തന്നെ വലിയൊരു കൈയടി അര്‍ഹിക്കുന്നുണ്ട്. :)

മനോജ് വെള്ളനാട്