parliament-dharna

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നിൽ നടത്തിവന്ന ധർണ പ്രതിപക്ഷ എം.പിമാർ അവസാനിപ്പിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭ ബഹിഷ്കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ധർണ അവസാനിപ്പിക്കാൻ തീരുമാനമായത്.

പാർലമെന്റിൽ ഇന്ന് കാർഷിക ബിൽ പാസാക്കിയ രീതിയിലും, എട്ട് എം.പിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചത്. എം.പിമാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. ഡി.എം.കെയും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, സസ്പെൻഷൻ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മറുപടി.

രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്ന് വെങ്കയ്യനായിഡു പറഞ്ഞു. 13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രതിപക്ഷത്തോട് അഭ്യർത്ഥന നടത്തി. അത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കൽ നടപടി പിൻവലിക്കാനാകില്ല. എം.പിമാർ മാപ്പുപറഞ്ഞാൽ തീരുമാനം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വ്യക്തമാക്കി.

സഭയിൽ നടന്ന സംഭവങ്ങൾ ഉപാദ്ധ്യക്ഷൻ അറിയിച്ചതായി വെങ്കയ്യ നായിഡു പറഞ്ഞു. സഭയിലെ സംഭവങ്ങളിൽ ആശങ്ക അറിയിച്ച് ഉപാദ്ധ്യക്ഷൻ ഹരിവംശ് ഉപവാസം ഇരിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്ത തെറ്റ് പ്രതിപക്ഷ അംഗങ്ങൾ തിരിച്ചറിയുന്നില്ല. സഭയിൽ എല്ലാവരും പങ്കാളിയാകണം എന്നുതന്നെയാണ് താത്പര്യം. ഇപ്പോഴത്തെ സംഭവം ആരോഗ്യകരമായ രീതിയല്ല. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് എളമരം കരീമും കെ.കെ രാഗേഷും ഉൾപ്പടെ എട്ട് എം.പിമാരെ ഇന്നലെ രാജ്യസഭയിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് തങ്ങളെ സസ്‌പ്ന്റ് ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എം.പിമാർ അനിശ്ചിതകാല ധർണ തുടങ്ങുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറക് ഒബ്രിയാൻ, ഡോല സെൻ, എ.എ.പിയിലെ സഞ്ജയ് സിംഗ്, കോൺഗ്രസ് എം.പിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയിദ് നസീർ എന്നിവരായിരുന്നു ധർണയിരുന്ന മറ്റ് എം.പിമാർ.