china

ബീജിംഗ്: കൊവിഡ് വൈറസ് തടയുന്നതിൽ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പരാജയപ്പെട്ടെന്ന് വിമർശനം ഉയർത്തിയ ബിസിനസുകാരന് 18 വർഷം തടവ് ശിക്ഷ. റെന്‍ ഷിക്യാങ്ങിൻ എന്ന ബിസിനസുകാരനെ അഴിമതിക്കേസ് ആരോപിച്ചാണ് തടവിന് വിധിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് റെന്‍ ചൈനീസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

വൈറസ് വ്യാപനം തടയുന്നതിൽ ഷി ജിന്‍പിംഗ് പരാജയപ്പെട്ടുവെന്നും ഒരു കോമാളിയെ പോലെ നോക്കി നിന്നുവെന്നുമായിരുന്നു റെന്നിന്റെ വിമര്‍ശനം. പ്രസിഡന്റിനെതിരെ ലേഖനമെഴുതിയതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽ തടങ്കലിലാണെന്ന വാർത്ത പുറത്തു വരുന്നത്.

റെയിന്‍ 50 ദശലക്ഷം യുവാന്‍ പൊതുപണം കൊള്ളയടിച്ചെന്നും 1.24 ദശലക്ഷം യുവാന്‍ കൈക്കൂലി വാങ്ങിയെന്നും കോടതി ബീജിംഗ് നമ്പര്‍ രണ്ട് പീപ്പിള്‍സ് കോടതി വിധിച്ചു. 69കാരനായ റെന്‍ എല്ലാ കുറ്റവും സമ്മതിച്ചെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പിഴയായി 4.2 ദശലക്ഷം യുവാന്‍ കോടതി വിധിച്ചു. എതിരാളികളെ നിശബ്ദരാക്കാന്‍ പ്രസിഡന്റ് അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് റെന്നിന്റെ അനുകൂലികള്‍ ആരോപിച്ചു.