swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)​ ഇന്ന് വീണ്ടും ചോദ്യം ചെയ്ത് തുടങ്ങുന്നതോടെ കേസ് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് സൂചന. സ്വപ്‌നയുമായി അടുത്ത ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള സൂചനകളും എൻ.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പേർ കേസിൽ പ്രതികളാകാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. സ്വപ‌്‌നയെ കസ്റ്റഡിയിൽ കിട്ടിയ നാലുദിവസവും തുടർച്ചയായി ചോദ്യം ചെയ്യാനാണ് എൻ.ഐ.എയുടെ തീരുമാനം.

ചോദ്യം ചെയ്യൽ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കി

ആദ്യഘട്ടത്തിൽ 12 ദിവസം സ്വപ്‌‌നയെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം സ്വപ്‌നയിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റൽ ഫോറൻസിക് പരിശോധനാഫലങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യൽ. മൊബൈൽ ഫോണിൽ നിന്ന് സ്വപ്‌ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകൾ എൻ.ഐ.എ വീണ്ടെടുത്തിരുന്നു. സ്വപ്‌ന ആദ്യം നൽകിയ മൊഴികളിൽ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ഡിജിറ്റൽ തെളിവുകളായി എൻ.ഐ.എയ്ക്ക് ലഭിച്ചത്. മാത്രമല്ല,​ മൊഴികളിൽ പലതും കളവാണെന്നും വ്യക്തമായി.

ജലീലിന് നെഞ്ചിടിപ്പ്, ഖുറാൻ വിഷയത്തിലും വിശദാംശം തേടും

സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ എൻ.ഐ.എ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ജലീൽ നൽകിയ മൊഴികൾ എൻ.ഐ.എ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ മറുപടികളും സ്വപ്‌നയുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്നാകും എൻ.ഐ.എ പ്രധാനമായും നിരീക്ഷിക്കുക.യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഖുറാൻ കൈപ്പറ്റിയതിലും കോൺസൽ സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷും മന്ത്രി കെ.ടി.ജലീമായുളള പരിചയം സംബന്ധിച്ചതിന്റെ കൂടുതൽ വിവരങ്ങളും എൻ.ഐ.എ തേടും. ജലീലിനോട് നേരിട്ട് സഹായം അഭ്യർത്ഥിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും സ്വപ്‌ന വിശദീകരിക്കേണ്ടി വരും. ഇന്നലെ സി ആപ്‌റ്റിൽ എൻ.ഐ.എ പരിശോധന നടത്തുകയും കൂടി ചെയ്ത സാഹചര്യത്തിൽ സ്വപ്‌നയുടെ ചോദ്യം ചെയ്യൽ ജലീലിനും നിർണായകമാണ്. സ്വപ്‌നയുടെ മൊഴിയിൽ എതിരായി എന്തെങ്കിലും ഉണ്ടായാൽ ജലീലിന്റെ നിലനിൽപ് പരുങ്ങലിലാകും. വിദേശരാജ്യത്തിൽ നിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങളിൽ ജലീൽ നൽകിയ വിശദീകരണത്തിൽ എൻ.ഐ.എ തൃപ്തരല്ല. കോൺസൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ചാണ് സഹായം സ്വീകരിച്ചതെന്ന മന്ത്രിയുടെ മറുപടി ശരിയാണോ എന്നും വിലയിരുത്തും. ജലീലിന്റെ ഇടപെടലുകൾ ചട്ടങ്ങൾ പലതും ലംഘിച്ചായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.