തിരുവനന്തപുരം: തലസ്ഥാന വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അനുവദിച്ച അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫർമേഷൻ (അമൃത്) പദ്ധതിയിലെ നിർമ്മാണത്തിന് പ്രതീക്ഷിച്ച വേഗമില്ല. അനുവദിച്ച തുകകളിൽ ഇനിയും ചെലവാക്കാനുണ്ട്. സ്വീവറേജ്, സെപ്റ്രേജ് മേഖലയിലാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയത്. 159.66 കോടിയിൽ ചെലവഴിച്ചത് 26.20 കോടി മാത്രമാണ്. മെഡിക്കൽ കോളേജിലെ സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്. അരുവിക്കരയിലെ പ്ളാന്റ് ഉൾപ്പെടെ ജലവിതരണത്തിനായി 99.04 കോടി വകയിരുത്തിയപ്പോൾ 38.26 കോടിയാണ് ചെലവഴിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയത് 61.07 കോടി, ചെലവഴിച്ചത് 20.86 കോടി. പാർക്കുകൾക്കും മറ്രുമായി 5.85 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 5 ശതമാനം മാത്രം. നഗര ഗതാഗതത്തിനുള്ള 31.73 കോടിയിൽ ചെലവിട്ടതാകട്ടെ എട്ട് ലക്ഷം മാത്രം. അഞ്ച് മേഖലകളിലായി 271 പദ്ധതികളാണുള്ളത്.
അതേസമയം, പദ്ധതിയുടെ ഭാഗമായ നഗരസഭയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സെന്റർ പൂർത്തിയായതാണ് ആശ്വാസം. വൈകാതെ പദ്ധതി ഉദ്ഘാടനം ചെയ്തേക്കും. ഏഴ് നിലയുള്ള പാർക്കിംഗ് കേന്ദ്രമാണ് ഇവിടെ സ്ഥാപിച്ചത്. 102 കാറുകൾക്ക് പാർക്ക് ചെയ്യാം. 5.5 കോടി രൂപയാണ് ചെലവ്. എന്നാൽ, പുത്തരിക്കണ്ടത്തും മെഡിക്കൽ കോളേജിലും പദ്ധതിയുടെ ഭാഗമായുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് പൂർത്തിയായിട്ടില്ല.
അമൃത് പദ്ധതി
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായുള്ള അമൃത് പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് 2015ലാണ്. പല കോണുകളിലെയും താത്പര്യക്കുറവ് കാരണം രണ്ടുവർഷം കഴിഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ ആറ് കോർപ്പറേഷനുകളിലുൾപ്പെടെയാണ് പദ്ധതി നടപ്പിലാക്കിയത്. നഗരങ്ങളിലെ ഗതാഗതം, വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ, ശുദ്ധജല വിതരണം, സ്വിവേജ് ആൻഡ് സെപ്‌റ്റേജ്, പാർക്കുകളുടെയും ഓപ്പൺ സ്‌പെയിസുകളുടെയും നിർമ്മാണം എന്നിവയാണ് നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ 50 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കും. 30 ശതമാനം സംസ്ഥാനവും 20 ശതമാനം നഗരസഭയും വഹിക്കണം. 2020 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.