തിരുവനന്തപുരം: വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാൻ 2019ലെ കേരള സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്‌ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. ഏഴ് പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസൻസുകളും അനുവദിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംരംഭകർ നടപടിക്രമങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കിയാൽ മതിയെന്നും മന്ത്രിസഭയിൽ തീരുമാനമായി. ഇതു സംബന്ധിച്ച കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.
കേരള സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തിൽ (1980) ഭേദഗതി വരുത്താനും ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭയിൽ തീരുമാനമായി. ഡോ. അഖിൽ സി ബാനർജിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് വൈറോളജി ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ എമിററ്റസ് സയൻറ്റിസ്റ്റാണ് അദ്ദേഹം.
കേരള ഫോക്ക്‌ലോർ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നൽകാനും തീരുമാനമായിട്ടുണ്ട്. വനിതാ വികസന കോർപ്പറേഷനിലെ 39 സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നൽകാനും തീരുമാനമായി.
ഓഗസ്റ്റ് 25ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിൽ ഉണ്ടായ അഗ്നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളിൽ ബോധപൂർവ്വം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാൻ മന്ത്രിസഭായോഗത്തിൽ ധാരണയായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും. അപകീർത്തികരമായ വാർത്ത സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തിൽ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കും പരാതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.