അഭിനയ കലയുടെ പെരുന്തച്ചൻ ഓർമ്മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ 'തിലക"ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനെയും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയെയും യവനികയിലെ വക്കച്ചനെയും കീരിടത്തിലെ അച്യുതൻ നായരെയും സ്ഫടികത്തിലെ ചാക്കോ മാഷിനെയും കാട്ടു കുതിരയിലെ കൊച്ചുവാവയെമൊക്കെ മലയാളികൾ എങ്ങനെ മറക്കാനാണ്. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്.
നാടകത്തിന്റെ കൈ പിടിച്ചാണ് തിലകൻ മലയാള സിനിമയിലേക്ക് നടന്നു കയറിയത്. സ്കൂൾ കാലഘട്ടം മുതൽ തുടങ്ങി അഭിനയത്തോടുള്ള അഭിനിവേശം. സ്കൂൾ നാടകവേദികളിൽ നിന്ന് പ്രൊഫഷണൽ നാടകവേദികളിലേക്ക് ചേക്കേറി . അരങ്ങിന്റെ ചൂട് തിലകൻ ആസ്വദിച്ചു.മുണ്ടക്കയം നാടക സമിതി രൂപീകരിച്ചായിരുന്നു നാടകത്തിന്റെ പുതു വഴികൾ തേടിയത് . പതിനായിരത്തോളം നാടക വേദികൾ താണ്ടി. അഭിനയം മാത്രമല്ല സംവിധാനവും തന്റെ മേഖലയെന്ന് തെളിയിച്ചുകൊണ്ട് നാൽപത്തിയഞ്ചോളം നാടകങ്ങളുടെ കപ്പിത്താനായി. അരങ്ങിന്റെ ചക്രവർത്തിയായി വാഴുമ്പോളായിരുന്നു ആകാശവാണിയിൽ ശബ്ദം കൊണ്ട് പകർന്നാട്ടം നടത്തിയത്. അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക് വേഷപ്പകർച്ച നടത്തുന്നത് 1973 ലായിരുന്നു. പി.ജെ ആന്റണിയുടെ പെരിയാറിലൂടെ സിനിമ ജീവിതത്തിന്റെ തുടക്കം.പിന്നീട് ഉൾക്കടൽ,യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാളസിനിമയിൽ തന്റെ ഇരിപ്പിടം കണ്ടെത്തി. തുടർന്ന് എത്രയെത്ര വേഷങ്ങൾ അച്ഛനായും മകനായും ഡോക്ടറായും മന്ത്ര വാദിയായും പോലീസായും പുരോഹിതനായുമെല്ലാം തിലകൻ സിനിമ എന്ന മായികലോകത്ത് നിറഞ്ഞാടി.
യവനികനികയിലെ വക്കച്ചന് മികച്ച സഹനടനായിട്ടുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തി. പിന്നീട് 1985 മുതൽ തുടർച്ചയായ നാലു തവണയും മികച്ച സഹനടനുള്ള പുരസ്കാരവും തിലകനോട് ചേർന്നുനിന്നു. യാത്ര,പഞ്ചാഗ്നി,തനിയാവർത്തനം,ധ്വനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അവ. 1998 ൽ കാറ്റത്തൊരു പെൺപൂവ് എന്ന ചിത്രത്തിനും സഹനടനുള്ള അവാർഡ് ലഭിച്ചു. 1990 ൽ പെരുന്തച്ചനിലെ പ്രകടനത്തിന് സംസ്ഥാനത്തെ മികച്ച നടനായി തിലകൻ മാറി.
1994 ൽ ഗമനം, സന്താന ഗോപാലം എന്നീ ചിത്രങ്ങളിലൂടെയും തിലകൻ മികച്ച നടനായി. 1988ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശിയ പുരസ്കാരം തിലകനെ തേടിയെത്തി.2006 ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച തിലകനെ രാജ്യം 2009 പത്മശ്രീ നൽകി ആദരിച്ചു. ഉസ്താദ് ഹോട്ടലിലെ പ്രകടനത്തിനും ദേശിയ തലത്തിൽ പ്രത്യേക ജൂറി പരാമർശം തേടിയെത്തി. മരണശേഷമായിരുന്നു അത്.
പലപ്പോഴും തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം സിനിമാരംഗത്തെ ഒരു ഒറ്റയാനായിരുന്നു. സ്വന്തം ശരി ആരുടെ മുൻപിലും തുറന്നു പറയാൻ മടിയില്ലാത്ത പ്രകൃതം. അവസരങ്ങൾ കുറഞ്ഞപ്പോൾ പഴയ അരങ്ങിൽ തിലകൻ സജീവമായി.