yediyurappa

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്‍ കൈക്കൂലി ആവശ്യപ്പെടുന്ന മാദ്ധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം. ബംഗളൂരു വികസന അതോറിറ്റിയുടെ ഫ്ലാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ മകന്‍ ബി.വൈ.വിജേയന്ദ്രയും മരുമകനും കൊച്ചുമകനും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്.

വാട്സാപ്പ് ചാറ്റുകള്‍ കൈക്കൂലിക്ക് തെളിവാണെന്നും കരാറുകാരനില്‍ നിന്ന് കൈക്കൂലി പണമായും ബാങ്ക് അക്കൗണ്ട് വഴിയും ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടത്താന്‍ യെദിയൂരപ്പ സ്ഥാനം രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അധികമായി 17 കോടിയാണ് യെദിയൂരപ്പയുടെ മകന്‍ കരാറുകാരനോട് ആവശ്യപ്പെട്ടത്. മുമ്പ് നല്‍കിയ പണം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പറയുന്നു. ശശിധര്‍ മരഡി എന്നയാളുടെ അക്കൗണ്ടിലേക്ക് 7.4 കോടി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ബാക്കി പണം മരുമകന്റെ ഹുബ്ലിയിലെ മധുര എസ്റ്റേറ്റിലേക്ക് നല്‍കാനും പറയുന്നു. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാലയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.