donald-trump

വാഷിംഗ്‌ൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റാൽ സുഗമമായ അധികാര കൈമാറ്റമുണ്ടാകില്ലെന്ന സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നാണ് ട്രംപ് പറയുന്നത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം.

അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച് ദിവസമായി ട്രംപ് നിരന്തരം വിമർശിക്കുന്നുണ്ട്. മെയിൽ ബാലറ്റുകൾക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കാണ് മെയിൽ ബാലറ്റ് സംവിധാനം അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് മെയിൽ ബാലറ്റുകൾ കൂടുതൽ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി.

മെയിൽ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തിൽ താൻ അധികാരത്തിൽ തുടരും. മെയിൽ ബാലറ്റുകൾ വലിയ തട്ടിപ്പിന് കാരണമാകും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് തടസമാണ് മെയിൽ ബാലറ്റുകൾ. ബാലറ്റുകൾ ഒഴിവാക്കിയാൽ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കിൽ അതുണ്ടാകില്ല. അധികാര തുടർച്ച നിങ്ങൾക്ക് കാണാനാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.