ഗൂഗിൾ പ്ളേ സ്‌റ്റോറിലും ആപ്പിൾ സ്‌റ്റോറിലും കടന്നുകൂടിയ വാൾപേപ്പർ, മ്യൂസിക്, എന്റർടെയിൻമെന്റ് ആപ്പുകളായ ഏഴ് ആഡ്‌വെയർ ആപ്പുകളെ കണ്ടെത്തി ഒരു കൊച്ചുമിടുക്കി. ചെക് റിപബ്ളിക്കിലെ പ്രാഗിൽ നിന്നുളള ഈ കൊച്ചുമിടുക്കി ഇതിലൂടെ ഗൂഗിളിന് ലാഭമുണ്ടാക്കി കൊടുത്തത് അഞ്ച് ലക്ഷം ഡോളറാണ് (ഏതാണ്ട് 3.7 കോടി രൂപ).
ഇൻസ്‌റ്റഗ്രാം, ടിക്‌ടോക് മുതലായ സമൂഹമാദ്ധ്യമങ്ങളിൽ ഈ ആപ്പുകളുടെ പരസ്യവും വന്നിരുന്നു. കുട്ടികളെ ഉദ്ദേശിച്ചുളളതായിരുന്നു ഇവയിൽ മിക്ക ആപ്പുകളും. അവാസ്‌റ്റിന്റെ ഒരു സ്‌കൂൾ പ്രൊജക്‌ടിനായി അന്വേഷിക്കുമ്പോഴാണ് കുട്ടി ഈ ആപ്പുകൾ കണ്ടെത്തിയത്.
ആപ്പുകൾ 2 മുതൽ 10 ഡോളർ വരെ ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കിയിരുന്നു. ചെറിയ ഗെയിമുകളാണ് ആപ്പുകളിൽ ഉണ്ടായിരുന്നത്. ഇവയിൽ അനാവശ്യ പരസ്യങ്ങൾ നിറഞ്ഞതുമായിരുന്നു.
സുരക്ഷാ വിദഗ്‌ധർ വിവരം അറിയിച്ചതോടെ ഗൂഗിളും ആപ്പിളും പ്രതികരിച്ചു. ഗൂഗിൾ ആപ്പുകളെ പുറത്താക്കി. ഇൻസ്‌റ്റഗ്രാമിലും ടിക്‌ടോകിലും നിരവധി ഫോളോവേഴ്‌സുളളവർ ഈ ആപ്പുകളെ പ്രോത്‌സാഹിപ്പിച്ചിരുന്നു. എളുപ്പം കണ്ടെത്താനാകാത്ത ആപ്പുകളെ കണ്ടെത്തിയ പെൺകുട്ടിയുടെ ശ്രദ്ധയെ എല്ലാവരും പുകഴ്‌ത്തുകയാണിപ്പോൾ.