dean-jones

മുംബയ്: ആസ്ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. 59 വയസായിരുന്നു. യു.എ.ഇയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബയിലെത്തിയത്.


മിസ്റ്റര്‍ ഡീന്‍ മെര്‍വിന്‍ ജോണ്‍സ് അന്തരിച്ച വാര്‍ത്ത ഞങ്ങള്‍ വളരെ സങ്കടത്തോടെയാണ് പങ്കിടുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ പറഞ്ഞു. ഐ.പി.എല്‍ 2020 ന്റെ ആതിഥേയ പ്രക്ഷേപകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ പ്രസ്താവനയില്‍ ജോണ്‍സിന്റെ മരണവാർത്ത സ്ഥിരീകരിച്ചു.

ദക്ഷിണേഷ്യയിലുടനീളമുള്ള ക്രിക്കറ്റ് വികസനവുമായി ബന്ധപ്പെടുന്ന ഗെയിമിന്റെ മികച്ച അംബാസഡര്‍മാരില്‍ ഒരാളായിരുന്നു ഡീന്‍ ജോണ്‍സ്. വിരമിച്ച ശേഷവും കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി ടൂര്‍ണമെന്റുകളിലും ലീഗുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ജോണ്‍സ്.

മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 11 സെഞ്ച്വറികളും നേടിയിട്ടുള്ള ജോണ്‍സ് ഇതിഹാസ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ നയിച്ച ഓസീസ് ടീമിലെ പ്രധാനപ്പെട്ട താരം കൂടിയായിരുന്നു. 52 ടെസ്റ്റുകള്‍ കൂടാതെ 164 ഏകദിനങ്ങളും ജോണ്‍സ് കളിച്ചു. ഏഴു സെഞ്ച്വറികളും 46 ഫിഫ്റ്റികളുമുള്‍പ്പെടെ 6068 റണ്‍സെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.