google-maps

ന്യൂഡൽഹി: ഗൂഗിൾ മാപ്പിൽ ഇനി ഓരോ പ്രദേശത്തെയും കൊവിഡ് കണക്കുകൾ കാണിക്കുന്ന സവിശേഷത ഒരുക്കാൻ ഗൂഗിൾ. എവിടെ പോകണം എന്നതിനെക്കുറിച്ച് തീരുമാനിക്കാൻ മാപ്സിലെ കൊവിഡ് ലെയര്‍ സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു.

ഗൂഗിൾ മാപ്സ് അപ്ലിക്കേഷന്‍ തുറക്കുമ്പോള്‍, മുകളില്‍ വലത് കോണില്‍ ദൃശ്യമാകുന്ന ലെയർ ബട്ടണ്‍ ടാപ്പുചെയ്യേണ്ടതുണ്ട്.

ഇവിടെ, ''കൊവിഡ് -19 വിവരം''എന്ന ലെയറിൽ ടാപ്പുചെയ്യണം. മാപ്സിലെ ഏരിയയിൽ ഒരു ലക്ഷം ആളുകളിലെ ഏഴ് ദിവസത്തെ പുതിയ കൊവിഡ് കേസുകള്‍ ലെയര്‍ കാണിക്കും.

കേസുകൾ പെട്ടന്ന് മനസ്സിലാക്കാൻ പ്രത്യേക നിറങ്ങളും നൽകുന്നുണ്ട്.ഗൂഗിൾ മാപ്സ് പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളിലും ട്രെന്‍ഡു ചെയ്യുന്ന കേസ് ഡാറ്റ ലഭ്യമാണെന്ന് ഗൂഗിൾ പറയുന്നു. ഈ ഡാറ്റയില്‍ രാജ്യം സംസ്ഥാനം, നഗരതലത്തിലുള്ള വിവരങ്ങൾ എന്നിവ ലഭ്യമാകുന്നു.

ഗൂഗിള്‍ മാപ്സിലെ കൊവിഡ് ലെയറിലെ വിവരങ്ങൾ ജോണ്‍സ് ഹോപ്കിന്‍സ്, ന്യൂയോര്‍ക്ക് ടൈംസ്, വിക്കിപീഡിയ തുടങ്ങിയ ഏജന്‍സികളില്‍ നിന്നുള്ള ഡാറ്റ ആണെന്നും അവ വിശ്വസനീയമായ ഉറവിടങ്ങളായ ലോകാരോഗ്യ സംഘടന, സര്‍ക്കാരുകള്‍, പ്രാദേശിക ആരോഗ്യ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നുവെന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.

ഈ വിവരങ്ങളില്‍ ചിലത് ഇതിനകം തന്നെ ഗൂഗിള്‍ സർച്ചില്‍ ലഭ്യമാണ്, ഇപ്പോള്‍ ഇത് ഗൂഗിള്‍ മാപ്‌സിലേക്ക് വികസിപ്പിക്കുകയാണെന്ന് ഗൂഗിള്‍ ചൂണ്ടിക്കാട്ടി.