ബംഗളൂരു : ബംഗളൂരു കലാപത്തിന്റെ ഗൂഢാലോചന നടത്തിയവരിലെ പ്രധാനകണ്ണിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഓഗസ്റ്റിലാണ് ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളിൽ ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 30 സ്ഥലങ്ങളിൽ എൻ.ഐ.എ ഇന്ന് റെയ്ഡ് നടത്തി. തുടർന്നാണ് കലാപക്കേസിലെ ഗൂഢാലോചനയിൽ മുഖ്യകണ്ണിയായ 44 വയസുള്ള സയ്യീദ് സാദ്ദിഖ് അലി പിടിയിലായത്. കലാപത്തിൽ പൊലീസ് വെടിവെയ്പിൽ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചിരുന്നു.
ഓഗസ്റ്റ് 11ന് രാത്രിയാണ് മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ചൊവ്വാഴ്ചയാണ് എൻ.ഐ.എ കേസ് ഔദ്യോഗികമായി കലാപത്തിന്റെ അന്വേഷണം ഏറ്റെടുത്തത്. കലാപമുണ്ടായത് മുതൽ സാദ്ദിഖ് അലി ഒളിവിലായിരുന്നു. റെയ്ഡിനിടെ എയർഗൺ, പെല്ലെറ്റുകൾ, മാരകായുധങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില ഡിജിറ്റൽ ഉപകരണങ്ങൾ, എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.