മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-അഞ്ച് മോസ്കോ നഗരത്തിൽ വിതരണം ചെയ്തു തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വാക്സിൻ കൂടുതലായി നിർമിക്കാൻ റഷ്യ ആരംഭിച്ചതായാണ് സൂചനകൾ. കൊവിഡ് വാക്സിനുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വെെകാതെ രാജ്യത്തെ എല്ല സ്ഥലങ്ങളിലേക്കും ഇതെത്തിക്കുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വാക്സിൻ വിതരണം ചെയ്തു തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഗമാലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആൻഡ് മൈക്രോബയോളജി ലാബിലാണ് സ്പുട്നിക്-അഞ്ച് എന്ന കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ലാബിനുളളിലെ നിരവധി സുരക്ഷാ പരിശോധനകൾ വിജയം കണ്ടതിനെ തുടർന്നാണ് വാക്സിൻ പൊതുവിതരണത്തിനായി നൽകാൻ സർക്കാർ തീരുമാനിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ തന്റെ മകളിൽ തന്നെ ആദ്യ വാക്സിൻ പരീക്ഷണം നടത്തിയിരുന്നു.
അതേസമയം 13 ലക്ഷത്തിലേറെ പേർക്കാണ് റഷ്യയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 19,948 പേരാണ് റഷ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് വാക്സിൻ പൊതുവിതരണം ചെയ്യാൻ റഷ്യ ഒരുങ്ങുന്നത്.