തിരുവനന്തപുരം: ബാലരാമപുരത്തുനിന്ന് എക്‌സൈസ് പിടികൂടിയ 203 കിലോ കഞ്ചാവ് എത്തിച്ചത് തലസ്ഥാനത്തെ സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുട്ടട സ്വദേശിയായ യുവാവിനു വേണ്ടിയാണ് കഞ്ചാവെത്തിച്ചത്. ഇയാള്‍ കുടുംബസമേതം ഒളിവിലാണ്.മുട്ടടയിലെ വീട്ടില്‍ കഞ്ചാവെത്തിക്കാനായിരുന്നു കാറിലുണ്ടായിരുന്നവര്‍ക്കുള്ള നിര്‍ദ്ദേശം. പഠനത്തിനും മറ്റുമായി ബംഗളൂരുവില്‍ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞത്. റിട്ടയേര്‍ഡ് എസ്.പി.യുടെ മകനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രയില്‍നിന്ന് 300 കിലോ കഞ്ചാവാണ് ഇവര്‍ വാങ്ങിയത്.ഇതില്‍ 97 കിലോ ബംഗളൂരുവില്‍ കൈമാറിയിട്ടുണ്ട്. സംഘത്തിലെ ചിലര്‍ ബംഗളൂരുവില്‍ തങ്ങുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു.
ഇതില്‍ ടൂര്‍ ഓപ്പറേറ്റായ മെഡിക്കല്‍ കോളേജ് പഴയറോഡ് നവരംഗം ലെയ്ന്‍ അമ്പാടിനിലയത്തില്‍ ജോമിറ്റ്, ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. കഞ്ചാവ് കൊണ്ടുവന്ന ഒരു കാര്‍ ഇയാളുടേതാണ്. രണ്ടാമത്തെ കാര്‍ കഴക്കൂട്ടത്തുനിന്നു വാടകയ്ക്ക് എടുത്തതാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റേതാണ് ഈ വാഹനം. അറസ്റ്റിലായ വഞ്ചിയൂര്‍ ലക്ഷ്മിഭവനില്‍ സുരേഷ്‌കുമാര്‍ തലസ്ഥാനത്തെ രണ്ടു കൊലക്കേസുകളിലും 14 ക്രിമിനല്‍ക്കേസുകളിലും പ്രതിയാണ്. കഠിനംകുളം പഞ്ചായത്തുനട സ്വദേശി വിപിന്‍രാജ് ഏറെക്കാലമായി കഞ്ചാവുകടത്തില്‍ സജീവമാണ്. എക്‌സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട സെന്റ് ആന്‍ഡ്രൂസ് സ്വദേശി ലിബിന്‍രാജിനു വേണ്ടി തെരച്ചില്‍ തുടരുന്നു.