കൊച്ചി : സ്വർണക്കള്ളക്കടത്തിന് പിടിയിലായ സ്വപ്നയെ കുറിച്ചുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുതിയ മേഖലകളിലേക്കും വെളിച്ചം വീശുന്നു. സി ആപ്റ്റിന്റെ വാഹനത്തിൽ ഖുറാൻ കടത്തിയതിന് പിന്നാലെ പതിനേഴായിരം കിലോ ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം നടത്തിയതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാഴ്സലുകളായി വിദേശത്ത് നിന്നും എത്തിച്ച വസ്തുക്കളുടെ മറവിൽ സ്വർണവും മറ്റെന്തെങ്കിലും നിയമവിരുദ്ധമായി രാജ്യത്തേയ്ക്ക് സ്വപ്നയും സംഘവും എത്തിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇറക്കുമതി ചെയ്ത 17,000കിലോ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതിൽ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്.
2017ൽ യു.എ.ഇ വാർഷിക ദിനത്തോടനുബന്ധിച്ചാണ് ഈന്തപ്പഴം എത്തിച്ചത്. 250 ഗ്രാം വച്ച് 40,000 കുട്ടികൾക്ക് നൽകാനെന്നാണ് കോൺസലേറ്റ് വ്യക്തമാക്കിയിരുന്നത്. 2017 മേയിൽ കോൺസൽ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറിലെ ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലേതടക്കം വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം അന്നു നൽകി. പിന്നീട് സ്കൂളുകളിൽ കാര്യമായി ഈന്തപ്പഴം എത്തിയില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം കൊച്ചി തുറമുഖത്തിൽ ഈന്തപ്പഴം കണ്ടെയ്നറിൽ എത്തിയപ്പോൾ ഏറ്റുവാങ്ങുവാനായി സ്വപ്നയും കൂട്ടാളി സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലുള്ള സ്വപ്നയെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തേക്കും.
അനാഥാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം നൽകാനുള്ള കോൺസുലേറ്റിന്റെ പദ്ധതിയുമായി സഹകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെയും കസ്റ്റംസ് ചോദ്യംചെയ്യും. സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച് വിശദീകരണം തേടാനും തീരുമാനിച്ചു. യു.എ.ഇ ഭരണാധികാരിയുടെ സമ്മാനമായാണ് ഈന്തപ്പഴം നൽകുന്നതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ആയിരം കുട്ടികൾക്കു പോലും ഈന്തപ്പഴം ലഭിച്ചിരുന്നില്ലെന്നാണ് നിഗമനം. അതേസമയം, പല വി.ഐ.പികൾക്കും വിശിഷ്ടാതിഥികൾക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. കിലോഗ്രാമിന് രണ്ടായിരം രൂപവരെ വിലവരുന്ന മുന്തിയ ഈന്തപ്പഴം സമ്മാനം നൽകി ഉന്നതരുമായി സൗഹൃദമുണ്ടാക്കാൻ സ്വപ്ന ഈ വഴിയും ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഈന്തപ്പഴം എവിടെ, ആർക്കൊക്കെ വിതരണം ചെയ്തെന്നറിയാൻ സ്വപ്നയെ വിശദമായി ചോദ്യംചെയ്യും. ഈന്തപ്പഴം കൊണ്ടുവന്നതിന്റെ മറവിലും സ്വർണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. തന്റെ ആവശ്യത്തിനായാണ് ഇത് എത്തിച്ചതെന്നാണ് അറ്റാഷെ കസ്റ്റംസിന് എഴുതി നൽകിയ മൊഴി.