ചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. രാവിലെ പതിനൊന്നിന് ചെന്നൈയ്‌ക്ക് സമീപം റെഡ് ഹിൽസിലുളള ഫാംഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.
തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാൻ ആരാധകർ കൂട്ടമായി എത്തിയതിനെ തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദർശനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹിൽസിലേക്കു മാറ്റി.
ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. തുടർന്ന് രോഗം ഭേദമാകാൻ പ്ളാസ്‌മാ തെറാപ്പി നടത്തി.സെപ്‌തംബർ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിയിരുന്നു.
തുടർന്ന് ഭാര്യയുമൊത്ത് വിവാഹ വാർഷികം ആശുപത്രിയിൽ ആഘോഷിച്ചു. എന്നാൽ അപ്പോഴും വെന്റിലേറ്ററിൽ തന്നെയായിരുന്ന എസ്.പി.ബിയുടെ നില പിന്നീട് വഷളാകുകയും, ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.