മുംബയ്: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസിൽ നടി ദീപിക പദുക്കോൺ ചോദ്യം ചെയ്യലിനായി ഹാജരായി. ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർക്കും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചിട്ടുണ്ട്. ദീപികയ്‌ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി കൊളാബയിലെ അപ്പോളോ ബണ്ടറിലെ എവ്ലിൻ ഗസ്റ്റ് ഹൗസിൽ ഇന്ന് രാവിലെയാണ് ദീപിക എത്തിയത്. ബല്ലാർഡ് എസ്റ്റേറ്റിലെ എൻ.സി.ബി ഓഫീസിൽ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്യും.
വെള്ളിയാഴ്ച ചോദ്യം ചെയ്ത ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ ഇന്ന് അന്വേഷണസംഘം വീണ്ടും വിളിച്ചുവരുത്തിയേക്കും. കഴിഞ്ഞദിവസം നടി രാകുൽ പ്രീത് സിംഗിനെയും ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വാട്സാപ്പ് ചാറ്റിനെക്കുറിച്ചാണ് എൻ.സി.ബി ഇരുവരോടും ചോദിച്ചത്.നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തതോടെയാണ് ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.