ചെന്നൈ: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സിനിമ മേഖലയിലെ സഹപ്രവർത്തകർ മടങ്ങിയത് നിറകണ്ണുകളോടെ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുളള സംസ്‌ക്കാര ചടങ്ങായതിനാലും പൊലീസിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും സിനിമാമേഖലയിൽ നിന്നുളള പലരും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. വിജയ്, അർജുൻ, റഹ്മാൻ, ഭാരതിരാജ അടക്കമുളളവർ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ ചെന്നൈ റെഡ് ഹിൽസിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലെത്തി.
24 ഗൺസല്യൂട്ട് നൽകിയാണ് ചെന്നൈ പൊലീസ് എസ്.പി.ബിക്ക് യാത്രയയപ്പ് നൽകിയത്. ഇന്ത്യയെമ്പാടുമുളള ജനങ്ങളുടെ ഹൃദയത്തിൽ എസ്.പി.ബിക്ക് സ്ഥാനമുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
ഫാംഹൗസിന് മുന്നിൽ അദ്ദേഹത്തെ ഒരു നോക്കു കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. സ്ത്രീകൾ അടക്കമുളള ആരാധകരെ നിയന്ത്രിക്കുന്നതിന് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
കർശന നിയന്ത്രണങ്ങളോടെയാണ് പൊലീസ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ആരാധകരെ കടത്തിവിട്ടത്.
ദേശീയ പ്രാദേശിക മാദ്ധ്യമങ്ങളുടെ വൻ നിര തന്നെ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നിൽ തമ്പടിച്ചിരുന്നു
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്. എസ്.പി.ബിയുടെ മകൻ എസ്.പി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.