മുംബയ്: ലഹരിമരുന്ന് കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ ചോദ്യം ചെയ്യലിന് ഹാജരായ നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂറിലേറെയാണ് ദീപികയെ ചോദ്യം ചെയ്‌തത്. 9.45ന് എത്തിയ ദീപികയുടെ ചോദ്യം ചെയ്യൽ 3.35ഓടെ പൂർത്തിയായി. താൻ ലഹരി വസ്‌തു ഉപയോഗിച്ചതായാണ് ദീപിക അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ദീപികയുടെ മാനേജർ കരിഷ്‌മ പ്രകാശിനെയും വിട്ടയച്ചിട്ടുണ്ട്.
2017ൽ മാനേജരുമായി ലഹരിമരുന്നിനെ കുറിച്ച് ദീപിക ചർച്ച ചെയ്യുന്ന വാട്‌സാപ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു ഇതിൽ വ്യക്തത വരുത്താനായാണ് നടിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്.
ബോളിവുഡ് നടിമാരായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. താൻ ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ സുശാന്തുമായി അടുപ്പത്തിലായിരുന്നെന്ന് സാറ അലി ഖാൻ അന്വേഷണ സംഘത്തോട് സമ്മതിച്ചു. ശ്രദ്ധ കപൂറും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞെങ്കിലും അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല.
അതേസമയം താരങ്ങൾക്ക് ലഹരിമരുന്ന് ഒന്നിലേറെ തവണ ഏർപ്പെടുത്തി കൊടുത്തതിന് കരൺ ജോഹറിന്റെ നിർമ്മാണ കമ്പനിയിലെ മുൻ ജീവനക്കാരനായ ക്ഷിതീജ് പ്രസാദിനെ ചോദ്യം ചെയ്യലിനൊടുവിൽ എൻ.സി.ബി അറസ്‌റ്റ് ചെയ്‌തു.