femisnist-action

തിരുവനന്തപുരം : യുട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ ആക്ടിവിസ്റ്റുകൾ ലോഡ്ജിൽ കയറി മർദ്ദിച്ച് കരിഓയിൽ ഒഴിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡയയിൽ പ്രതികരിച്ചു.

യൂട്യൂബറുടെ ഭാഗത്താണ് തെറ്റെങ്കിലും നിയമം കൈയിലെടുത്തത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം കാര്യങ്ങൾ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നുമാണ് സംഭവത്തെ എതിർക്കുന്നവരുടെ നിലപാട്. അതേസമയം, ഇത്തരക്കാരോട് ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടതെന്നാണ് അനുകൂലിക്കുന്നവരുടെ

വാദം.

പരാതിയില്ലെന്ന് വിജയ്

സ്ത്രീകളുടെ കൈയേറ്റത്തിൽ തനിക്ക് പരാതിയില്ലെന്ന് വിജയ് പി. നായർ പറഞ്ഞു. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണ്. ഞാൻ സ്ത്രീകളോട് മാപ്പ് പറഞ്ഞു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് കരുതിയില്ല.

'ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. പക്ഷേ നടപടിയുണ്ടായില്ല. അതോടെയാണ് ഞങ്ങൾ അയാളെപ്പോയി കണ്ടത്. ഞങ്ങൾ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്.'

-ഭാഗ്യലക്ഷ്മി

സ്ത്രീകളുടെ പരാതിയിൽ വിജയ് പി .നായർക്കെതിരെ ഐ.പി.സി 364 പ്രകാരം കേസെടുത്തിട്ടുണ്ട്. താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് സംഘർഷമുണ്ടാക്കിയതിനാൽ അദ്ദേഹത്തിന്റെ മൊഴികൂടി എടുത്ത ശേഷം ഇരുകൂട്ടർക്കുമെതിരെയുള്ള തുടർ നടപടി സ്വീകരിക്കും.

-തമ്പാനൂർ എസ്.ഐ അരുൺ