സിംഗപ്പൂർ: സിംഗപ്പൂരിൽ ഇനി മുഖം നോക്കി എല്ലാം അറിയാം. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ തിരിച്ചറിയൽ അടയാളമായി മുഖം ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് സിംഗപ്പൂർ. സിംഗപ്പൂരിൽ സ്വകാര്യ, സർക്കാർ സേവനങ്ങളെല്ലാം ഇനി ഈ സാങ്കേതികവിദ്യയിലൂടെയാകും പ്രവർത്തിക്കുക. രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് അടിസ്ഥാന ആവശ്യമാണ് തിരിച്ചറിയലിന് ഫേഷ്യൽ വെരിഫിക്കേഷനെന്ന് സർക്കാരിന്റെ സാങ്കേതികവിദ്യ ഏജൻസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ബാങ്കിൽ പരീക്ഷിച്ച ശേഷമാണ് രാജ്യം മുഴുവൻ വ്യാപകമാക്കുന്നത്. വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങൾക്ക് യഥാർത്ഥ വ്യക്തി തന്നെയാണോ ഹാജരായതെന്ന് പുതിയ സാങ്കേതിക വിദ്യ ഉറപ്പുവരുത്തും. ബ്രിട്ടീഷ് കമ്പനിയായ ഐപ്രൂവ് ആണ് ഇൗ സേവനം ലഭ്യമാക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ തിരിച്ചറിയൽ പദ്ധതിയായ സിംഗ്പാസുമായി ഫേഷ്യൽ വെരിഫിക്കേഷൻ സംയോജിപ്പിച്ചിട്ടുണ്ട്. അതേസമയം, പൗരന്മാരുടെ സ്വകാര്യത ഹനിക്കുന്നതാണ് പദ്ധതിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.