ചങ്ങനാശേരി: കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായ സി.എഫ് തോമസ് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. പി.ടി. ചാക്കോയിൽ ആകൃഷ്ടനായി 1956-ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചന സമരത്തിൽ മുന്നണിപ്പോരാളിയായി. 1964 ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ അതിലെത്തി. പാർട്ടി രൂപീകരണം മുതൽ കെ.എം. മാണിയുടെ വിശ്വസ്തനായിരുന്നു.മാണിയുടെ നിര്യാണത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതയിൽ പി.ജെ .ജോസഫിനൊപ്പം നിൽക്കാനായിരുന്നു സി.എഫിന്റെ തീരുമാനമെങ്കിലും,ജോസ് വിഭാഗത്തിനും ആദരവുള്ള നേതാവായിരുന്നു.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലായ്
30നായിരുന്നു ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻ.എസ്.എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബി.എഡും നേടി. 1962-ൽ ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂളിലും തുടർന്ന് ചങ്ങനാശേരി എസ്.ബി സ്‌കൂളിലും അദ്ധ്യാപകനായി. പതിനെട്ടു വർഷത്തെ സേവനത്തിനുശേഷം രാജിവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: സി.എഫ്. തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു.
പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.