ന്യൂഡൽഹി: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹിയിലെ മഹര്‍ഷി വാല്‍മികി ആശുപത്രിയിലെ ഒരു ഡോക്ടറെ രോഗിയും കൂടെ വന്ന പരിചാരകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. എന്നാല്‍ കൊവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ മാത്രമാണ് അവരോട് ആവശ്യപ്പെട്ടതെന്ന് ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു.
മാസ്‌ക് ധരിക്കാന്‍ പറഞ്ഞ ഞങ്ങളോട് അവര്‍ എതിര്‍ത്തു സംസാരിച്ചു. രോഗിയും അവരുടെ പരിചാരകനും ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഭാഗ്യം കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ മര്‍ദ്ദിച്ചു എന്ന രോഗിയുടെ വാദം കള്ളമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ആര്‍.ഡി.എ മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു.