usha-payasam

ദേവസ്വം ബോർഡ് 'വഹ'യാണെങ്കിലും തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നും ആചാരത്തിന്റെ പേര് പറഞ്ഞ് സവർണമേധാവിത്വം കൊടി കുത്തിവാഴുകയാണ്. കുളിപ്പിച്ചു തോർത്തുന്നതിനിടയിൽ വിശപ്പ് മാറ്റാൻ ഉണ്ണിക്കണ്ണൻ ആവശ്യപ്പെടുന്നതാണ് ഉഷ:പായസമെന്നാണ് സങ്കൽപ്പം. തിരുവാർപ്പ് കരക്കാർക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യമായി ഇത് വിതരണം ചെയ്യണമെന്ന് ക്ഷേത്ര രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. 'കരക്കാർക്ക് എന്നത് തിരുത്തി കരയോഗക്കാർക്ക് എന്ന രീതിയിലായിരുന്നു വിതരണം. ഈ വർഷം ഇതുമാറ്റി ജാതിഭേദമെന്യേ കരക്കാർക്ക് ക്ഷേത്ര മതിൽകെട്ടിനു പുറത്തു വിതരണം ചെയ്യുന്ന നിശബ്ദ വിപ്ലവം അരങ്ങേറി . കേരളകൗമുദിയും ഈ മാറ്റത്തിന് ചാലക ശക്തിയായി. ഉഷപ്പായസത്തിന് പകരം സാദാ കടുംപായസമാണ് വിതരണം ചെയ്തെന്നാണ് പായസം രുചിച്ച ഭക്തജനങ്ങൾ ആരോപിക്കുന്നത്. ഇനിയെങ്കിലും കരക്കാരെ ഇങ്ങനെ പറ്റിക്കരുതെന്നും ഉഷപ്പായസം പാരമ്പര്യ രീതിയിൽ ഗുണനിലവാരത്തോടെ തയ്യാറാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഴുവൻ കരക്കാരും ഒപ്പിട്ട ഭീമ ഹർജി ദേവസ്വം കമ്മീഷണർക്ക് സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

പട്ടിക്കും പൂച്ചയ്‌ക്കും നടക്കാവുന്ന ക്ഷേത്ര വഴികളിലൂടെ പിന്നാക്കക്കാർക്ക് കൂടി നടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ടി.കെ.മാധവൻ ക്രൂരമർദ്ദനത്തിന് ഇരയായ മണ്ണാണ് പിന്നാക്കക്കാർ ഭൂരിപക്ഷമുള്ള തിരുവാർപ്പിലേത്. ടി.കെ.മാധവനെ മർദ്ദിച്ചവശനാക്കി ചോര തുപ്പിച്ച,​ പഴയ സവർണ മാടമ്പിമാരുടെ പ്രേതം പിൻമുറക്കാരിലെ ചിലരെ പിടികൂടിയെന്ന് തെളിയിക്കുന്നതാണ് ഉഷ:പ്പായസ വിതരണത്തിൽ നടന്ന ജാതി വിവേചനം.

വർഷത്തിൽ ഒരു ദിവസം കന്നിമാസത്തിൽ കരക്കാർക്ക് മുഴുവൻ സൗജന്യമായി ഉഷ:പായസം നൽകണമെന്നത് ക്ഷേത്ര രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. കരക്കാർക്ക് എന്ന വാക്കിൽ ചെറിയ മാറ്റം വരുത്തി കരയോഗക്കാർക്ക് എന്നാക്കി കരക്കാരുടെ അവകാശം വർഷങ്ങളായി ചിലർ തട്ടിയെടുക്കുകയായിരുന്നു .

ഈ പോരാട്ടത്തിന് കേരളകൗമുദിക്കൊപ്പം മുൻകൈയെടുത്ത പരിപ്പ് ഹൈസ്കൂൾ അദ്ധ്യാപകൻ കൂടിയായ ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറിയും മുൻ കരയോഗം സെക്രട്ടറിയുമായിരുന്ന കെ.വി.വിജിത്തിനെ കരയോഗത്തിൽ നിന്ന് പുറത്താക്കി. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസറുടെ ജാതി വിവേചനത്തിനെതിരെ ദേവസ്വം ബോർഡ് ഉന്നതർക്ക് പരാതി നൽകിയതും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയതുമായിരുന്നു കുറ്റം.

ദേവസ്വം ബോർഡ് 'വഹ' തിരുവാർപ്പ് ക്ഷേത്ര അധികൃതർക്കെതിരെ ആദ്യമായല്ല ജാതീയമായ വിവേചനമെന്ന പരാതി ഉയരുന്നത്. എന്തു പരാതി വന്നാലും അത് ആചാരമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയാണ് ബന്ധപ്പെട്ടവർ. ഉത്സവ കാലത്ത് നടക്കുന്ന വിളക്കെട വഴിപാട് എടുക്കുക പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് . മുന്നാക്ക സമുദായത്തിലെ ഒരു വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് ഇന്നും വിളക്കെട അവകാശം . മറ്റു ഹിന്ദു സമുദായത്തിൽ പെട്ടവർക്ക് വിളക്കെട വഴിപാടായി എടുക്കണമെങ്കിൽ ആവശ്യമായ ചെലവ് കാശ് സ്ഥിരം വിളക്കെട അവകാശമുള്ള വിഭാഗക്കാർക്കു നൽകണം. പകരം അവർ എടുക്കും . ജാതീയ വിവേചനമായ ഈ അനാചാരത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഉന്നത നേതാക്കൾ വരെ നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്നും മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല . ഈ വർഷം കൊവിഡ് നിയന്ത്രണം കാരണം രണ്ട് പെൺകുട്ടികളെ വിളക്കെട വഴിപാടിനായി നറുക്കിട്ടാണ് തിരഞ്ഞെടുത്തത്. അതും സ്ഥിരം വിഭാഗക്കാരിൽ നിന്നു മാത്രമായിരുന്നു .ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണെങ്കിലും പൂജാദികാര്യങ്ങൾ അറിയാമെങ്കിൽ ശാന്തി നിയമനത്തിന് പരിഗണിക്കും. എന്നാൽ ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രമായ ശബരിമലയിൽ ഇന്നും മലയാള ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നവരെ മാത്രമേ ശാന്തിക്കാരായി പരിണിക്കുകയുള്ളൂ. പരശുരാമന്റെ കാലം മുതൽ അങ്ങനെയെന്നാണ് വിശദീകരണം . രാജഭരണകാലം മുതലെന്ന വിശദീകരണമാണ് തിരുവാർപ്പ് ക്ഷേത്രത്തിലും ചിലർ നടത്തുന്നത്.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട യാദവ കുലജാതനാണ് ശ്രീകൃഷ്ണഭഗവാൻ. ദേവസ്വം ഉദ്യോഗസ്ഥരിൽ ഏറെയും ജാതി വിവേചനത്തിന് കുടപിടിക്കുന്നവരും. ഇങ്ങനെയായാൽ ഭഗവാൻ എങ്ങനെ അനുഗ്രഹം ചൊരിയും? !...