കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണിയെന്നാണ് വിപിൻലാൽ പറയുന്നത്.
വിപിൻ ലാലിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ്.
വിപിൻ ലാലാണ് നേരത്തെ ജയിലിൽ വച്ച് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കമുളളവർക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാൻ സഹായിച്ചത്. കൃത്യം നടത്തി കഴിഞ്ഞെന്നും അതിനുളള പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാർത്ഥിയായ വിപിൻലാൽ അന്ന് ജയിലിലുണ്ടായിരുന്നത്. കത്തുപുറത്തു വന്നതിന് പിന്നാലെ വിപിൻലാലിനെ കേസിൽ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു. കേസിൽ സാക്ഷി മൊഴി നൽകാനുള്ള തീയതി അടുത്തുവരുന്നതിനിടെയാണ് വിപിൻലാലിന് തുടർച്ചയായി ഭീഷണിസന്ദേശങ്ങൾ ലഭിക്കുന്നത്. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നടക്കുകയാണ്.