വാഷിംഗ്ടൺ: ടിക് ടോക് നിരോധിച്ച് കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യു.എസ് ജില്ലാ കോടതി ജഡ്ജി കാൾ നിക്കോൾസാണ് ട്രംപിന്റെ ഉത്തരവിന് താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.
ടിക് ടോക്കിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. ടിക് ടോക് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് യു.എസിൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റേ. ഇന്ന് അർദ്ധരാത്രി മുതലാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്തമാസം 12 വരെ ടിക് ടോക് ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി. അമേരിക്കൻ പൗരന്മാരുടെ വിവരങ്ങൾ ടിക് ടോക് ചോർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു