ഫെഫ്‌ക ജനറൽ സെക്രട്ടറി ബി . ഉണ്ണികൃഷ്‌ണനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ രംഗത്ത്. വിനയന്റെ വിലക്ക് നീക്കിയ കോമ്പറ്റീഷൻ കമ്മിഷന്റെ ഉത്തരവിനെതിരെ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് വിനയന്റെ വിമർശനം.ഫെഫ്‌ക എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കുന്നതാണ് മാന്യതയെന്നും, അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുതെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'അങ്ങനെ സത്യം ജയിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജസ്റ്റിസ് നരിമാന്‍ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയും വന്നിരിക്കുന്നു. ഇനിയെങ്കിലും ശ്രീ ബി. ഉണ്ണികൃഷ്ണനും ഫെഫ്കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കല്‍ നടപടി നിര്‍ത്തണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാതെ സ്ഥിരം ഇങ്ങനെ വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാല്‍ നിങ്ങടെ മനസ്സിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങള്‍ക്കോ സമൂഹത്തിനോ ലഭിക്കില്ല. ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്ന രണ്ടു ഡോക്ക്യുമെന്റുകളില്‍ ഒന്ന് ഫെഫ്ക സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡവിറ്റിന്റെ അവസാന പേജാണ്. അതില്‍ അഡ്വക്കേറ്റിന്റെ പേര് കാണിക്കരുത് എന്ന നിയമം പാലിച്ച് അതു കാണിച്ചിട്ടില്ല. ആ അഫിഡവിറ്റ് വായിച്ചാല്‍ ഈ വിധിയുടെ ഗൗരവം ആര്‍ക്കും മനസ്സിലാകും. കോമ്പറ്റീഷൻ കമ്മീഷൻെറ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഫെഫ്ക എന്ന സംഘടനയുടെ നിലനില്‍പ്പു തന്നെ ഇല്ലാതാകും എന്ന് അതില്‍ എഴുതിയിരിക്കുന്നു. ശ്രീ ബി. ഉണ്ണികൃഷ്ണനോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങടെ പ്രയര്‍ അപ്പാടെ സുപ്രീം കോടതി തള്ളിയ സ്ഥിതിക്ക് ഇപ്പോള്‍ ഫെഫ്ക ഒന്നുമല്ലാതായില്ലെ? നിങ്ങള്‍ തന്നെ പറഞ്ഞതനുസരിച്ച് അതിന്റെ നിലനില്‍പ്പ് പോലും പ്രശ്നത്തിലായില്ലേ? 12 വര്‍ഷമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന താങ്കള്‍ അല്ലേ ഇതിനുത്തരവാദി? ഞാനൊരിക്കലും ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ നിലനില്‍പ്പ് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല - കാരണം, കേരളത്തില്‍ ആദ്യമായി സിനിമാ തൊഴിലാളികള്‍ക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയതില്‍ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ മാക്ടാ ഫെഡറേഷന്റെ രൂപാന്തരമാണല്ലോ ഫെഫ്ക. പക്ഷേ സിനിമാ തൊഴിലാളികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെടുത്ത് നിരന്തരമായി വിനയനെതിരെ അപ്പീലും, കേസും കൊടുത്ത് നിങ്ങള്‍ നേടിയെടുത്തത് ഇന്ന് സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച മാതിരി തിരിച്ചടികള്‍ മാത്രമാണ്. നിഷ്കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ മാത്രമാണ് ഉത്തരവാദി.
പിന്നെ നിങ്ങള്‍ ഇന്നു പറഞ്ഞെന്നറിയുന്നു - ഇത് വിനയനെതിരെ ഉള്ള കേസല്ല കോമ്പറ്റീഷന്‍ കമ്മീഷനില്‍ ട്രേഡ് യൂണിയനുള്ള ഇമ്മ്യൂണിറ്റിയെ പറ്റിയാണ് കേസ് കൊടുത്തതെന്ന്. അങ്ങനെ യാതൊരു ഇമ്മ്യൂണിറ്റിയുമില്ലെന്ന് രണ്ടു കോടതികളും, സുപ്രീം കോടതിയും വ്യക്തമായി പറഞ്ഞു കഴിഞ്ഞു. മാത്രമല്ല ഇതിനു മറുപടി ആയി സുപ്രീം കോടതി ജഡ്ജി ഇന്നു പറഞ്ഞതു കേട്ടില്ലേ - അത്തരം പ്രശ്നങ്ങള്‍ക്കു വേണ്ടി തേര്‍ഡ് പാര്‍ട്ടിയായ വേറൊരാളെ എന്തിന് വിലക്കണം എന്ന് - അയാള്‍ സഫര്‍ ചെയ്യേണ്ട കാര്യം ഉണ്ടോ എന്ന്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ.. നിങ്ങള്‍ എന്നെ വിലക്കിയിട്ടില്ലെന്നും ഇന്ന് ചാനലുകളില്‍ പറയുന്നത് കണ്ടു. കോമ്പറ്റീഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ 199ആം പേജാണ് ഞാനിവിടെ കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഡോക്ക്യുമെന്റ്. അതില്‍ മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ ആയ നടന്‍ മധുസാറിന്റെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ സിനിമയിലഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ മധുസാറിന്റെ വീട്ടില്‍ നിങ്ങളുടെ നേതൃത്വത്തില്‍ ഒരു ഡസനോളം ആളുകള്‍ ചെന്നുവെന്നും, എന്റെ സിനിമയില്‍ അഭിനയിക്കല്ലെന്ന് പറഞ്ഞുവെന്നും അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതിനെന്താണ് മറുപടിയായി ശ്രീ ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്? നിങ്ങള്‍ ചെന്നപ്പോളാണ് എനിക്കെതിരെ വിലക്കുണ്ടെന്നുള്ള കാര്യം മധുസാര്‍ അറിഞ്ഞതെന്നും അതില്‍ പറയുന്നു. വിനയനെ വിലക്കിയിട്ടില്ല എന്ന കള്ളത്തരം എന്തിനാണ് നിങ്ങള്‍ ഇങ്ങനെ പുലമ്പുന്നത്? കേരള ജനതയ്ക്കും, സിനിമാ തൊഴിലാളികള്‍ക്കും, സിനിമാക്കാര്‍ക്കും അറിയാത്തതാണോ ഇക്കാര്യങ്ങളൊക്കെ? സത്യത്തില്‍ നിങ്ങള്‍ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടും പിന്നീട് മധുസാര്‍ അഭിനയിച്ചു. അത് ബി. ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയോടുള്ള വിശ്വാസ്യതക്കുറവും സംഘടനാ നേതൃത്വത്തോടുള്ള അവമതിപ്പുമാണ് കാണിക്കുന്നത്. അസത്യങ്ങള്‍ പറഞ്ഞ് നിങ്ങള്‍ ആ സംഘടനയെ തന്നെ സമൂഹത്തില്‍ അപമാനിക്കുകയല്ലേ?
ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് ഞാന്‍ പറയുന്നു. അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് Mr. ഉണ്ണികൃഷ്ണന്‍. നെഗറ്റിവ്
മൈന്‍ഡ് കളയൂ - Be postive സുഹൃത്തേ...' അതേമയം, ഏതെങ്കിലും ഒരു വ്യക്തിയുടെ തൊഴിൽ തടയുക എന്നതായിരുന്നില്ല ഫെഫ്‌കയുടെ ലക്ഷ്യമെന്നും സംഘടിതമായ വിലപേശൽ എന്ന അടിസ്ഥാനപരമായ ട്രേഡ് യൂണിയൻ സങ്കല്പത്തെ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്ന കോമ്പറ്റീഷെൻ' കമ്മീഷനെതിരെയാണ് നിയമനടപടി സ്വീകരിച്ചതെന്നും ഫെഫ്‌ക അവകാശപ്പെട്ടു. 'ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ട്രേഡ് യൂണിയനുകൾ, അവയുടെ പ്രവർത്തനം സംബന്ധിച്ച വിഷയങ്ങൾ, പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യേണ്ടത് ലേബർ കോടതികളും ലേബർ കമ്മീഷനുകളുമാണ് എന്ന് നമുക്കറിയാം. കോംപറ്റീഷൻ കമ്മീഷനെന്ന ,ചരക്കുകളുടെ ഉല്പാദനത്തിലും വിതരണത്തിലും കുത്തക നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ഭരണഘടനാ സ്ഥാപനം തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി അവരുടെ വ്യവഹാര പരിധിയിലേക്ക് കൊണ്ടുവരുന്നത് അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ ഒരു സമീപനമാണ്. കോമ്പറ്റീഷൻ കമ്മീഷൻ പോലൊരു സ്ഥാപനം അദ്ധ്വാനത്തെ ഒരു ചരക്കായിട്ടാണ് കാണുന്നത്. സംഘടിതമായ വിലപേശൽ എന്ന അടിസ്ഥാനപരമായ ട്രേഡ് യൂണിയൻ സങ്കല്പത്തെ നിഷേധിക്കുകയാണ് കോമ്പറ്റീഷെൻ' കമ്മീഷൻ ചെയ്യുന്നത്. അങ്ങനെ കൂട്ടായുള്ള തൊഴിലാളി സമരത്തിന് തടയിടാനും സംഘടിതമായ ഏത് നീക്കത്തെയും ചെറുക്കാനും നിസ്സഹകരണത്തെ നിയമ വിരുദ്ധമാക്കാനും കഴിയുന്നു എന്നതാണ് കോമ്പറ്റീഷൻ കമ്മീഷൻ നാളിതുവരെ അനുവർത്തിക്കുന്ന രീതി. അതു കൊണ്ട് തന്നെ ഈ വിശാലമായ താല്പര്യങ്ങളെ മുൻനിർത്തിയാണ് ഫെഫ്ക ഒരു നിയമ പോരാട്ടത്തിന് സന്നദ്ധമായി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഏതെങ്കിലും വ്യക്തിയുടെ തൊഴിൽ തടയുക എന്നതായിരുന്നില്ല ഫെഫ്കയുടെ ലക്ഷ്യം .2017 മാർച്ചിലാണ് ഇതുസംബന്ധിച്ച് കോമ്പറ്റീഷൻ കമ്മീഷൻ്റെ ആദ്യവിധി വരുന്നത്.ഈ വിധി സമ്പാദിച്ച സംവിധായകൻ, ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച ചിത്രമടക്കമുള്ള എല്ലാ ചിത്രങ്ങളിലും ഫെഫ്കയിൽ അംഗങ്ങളായ തൊഴിലാളികൾ തന്നെയാണ് പണിയെടുക്കുന്നത്. എല്ലാ ചിത്രങ്ങളിലും ഫെഫ്കയിലെ അംഗങ്ങൾക്ക് മാത്രമാണ് തൊഴിലവസരം കിട്ടുന്നതെന്ന പരാതി നിരന്തരം ഉന്നയിക്കുന്ന പ്രസ്തുത സംവിധായകൻ, സിനിമാരംഗത്ത് ഉണ്ടെന്നു അദ്ദേഹം നിരന്തരം പറയുന്ന മറ്റ് സംഘടനയിലെ ഒരൊറ്റ അംഗത്തെ പോലും തന്റെ കഴിഞ്ഞ ചിത്രത്തിലോ, പുതിയ പ്രോജക്ടിലോ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.അതായത്, നേരത്തേ വന്ന വിധിയുടെ കാലത്തും അതിനു ശേഷവും അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ സിനിമകൾക്കും ഫെഫ്കയിലെ തൊഴിലാളികളെ തന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത് എന്നത് സൂചിപ്പിക്കുന്നതെന്താണ്? ഈ കഴിഞ്ഞ കാലത്തുടനീളം പ്രസ്തുത സംവിധായകനോടൊപ്പം ജോലി ചെയ്യുന്നതിൽ ആരും ആരെയും മുടക്കുകയാ വിലക്കുകയോ ചെയ്തിട്ടില്ല എന്നല്ലേ?! ഫെഫ്കയെ സംബന്ധിച്ചിടത്തോളം ട്രേഡ് യൂണിയൻ എന്ന താല്പര്യം ചർച്ച ചെയ്യേണ്ട വേദി അതായിരുന്നില്ല. ഇത് കൃത്യമായി മനസ്സിലാക്കണമെങ്കിൽ കോമ്പറ്റീഷൻ കമ്മീഷൻ ആക്ടിനെ കുറിച്ചും MRTPആക്ടിനെ കുറിച്ചും പ്രസക്തമായ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. മോണോ പോളി റെസ്ട്രിക്ഷൻസ് ട്രേഡ് പ്രാക്ടീസസ് ആക്ടിൽ വളരെ കൃത്യമായി തൊഴിലാളി യൂണിയനുകളെ അതിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ നിയമത്തെ 2008-ൽ കോമ്പറ്റീഷൻ ആക്ടായി പരിവർത്തിച്ചപ്പോൾ തൊഴിലാളി യൂണിയനുകളെ ഒഴിവാക്കി കൊണ്ടുള്ള ക്ലോസ് എടുത്തുകളയുകയാണ് ആദ്യം ചെയ്തത്.അതായത് ഇനി മേലിൽ കോമ്പറ്റീഷൻ കമ്മീഷൻ്റെ പരിധിയിൽ ട്രേഡ് യൂണിയനുകളെ കൂടി ഉൾപ്പെടുത്തുക എന്ന തന്ത്രം നിശബ്ദമായി നടപ്പിലാക്കി എടുക്കുകയാണ്, ആ നിയമനിർമ്മാണത്തിലൂടെ. അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യാതിരിക്കാനും സമരം ചെയ്യാനും, നിസ്സഹകരിക്കാനും തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്; ആരുടെ കൂടെ പണിയെടുക്കണമെന്നും പണിയെടുക്കേണ്ടയെന്നും തീരുമാനിക്കാനുള്ള പൂർണ്ണമായ അവകാശം തൊഴിലാളികൾക്കുണ്ട്. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട പ്രശ്നമെന്നതിനേക്കാൾ അപ്പുറത്ത് ട്രേഡ് യൂണിയനുകളുടേയും തൊഴിലാളികളുടേയും താല്പര്യങ്ങൾ ഇനിയങ്ങോട്ട് എപ്രകാരം സംരക്ഷിക്കപ്പെടുമെന്നതാണ് പ്രശ്നം. ഫെഫ്ക ക്ക് ഈ നിയമ പോരാട്ടം ഇനിയും തുടരേണ്ടതുണ്ട് എന്ന് തന്നെയാണ് ബോധ്യപ്പെടുന്നത്.. ഒരു പക്ഷേ അത്രയും വലിയൊരു ക്യാൻവാസിൽ നിയമ പോരാട്ടത്തിന് മുതിരാൻ തക്ക വിധമുള്ള വലിപ്പം ഈ സംഘടനക്ക് ഇല്ലെങ്കിൽ കൂടിയും രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുമായി അണി ചേർന്ന് കൊണ്ട് വിശാലാർത്ഥത്തിലുള്ള ഒരു നിയമ പോരാട്ടത്തിലേക്ക് ഫെഫ്ക കടക്കുക തന്നെ ചെയ്യും. ഇപ്പോഴുണ്ടായ ഈ വിധി ഒരർത്ഥത്തിലും അപ്രതീക്ഷിതമല്ല. ഇത് താണ്ടി കടക്കാനാവശ്യമായ ഊർജം സംഭരിച്ചു കൊണ്ട് നിയമ പോരാട്ടത്തിൻ്റെ മറ്റൊരു തലത്തിലേക്കാണ് നമ്മൾ ചുവട് വയ്ക്കുന്നത് എന്ന് മാത്രം ഇപ്പോൾ പറയാനാഗ്രഹിക്കുകയാണ്.