ന്യൂയോർക്ക്: നായ്ക്കളെ മക്കളെക്കാൾ സ്നേഹിക്കുന്നവരേറെയാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മരണം വരെ ഒപ്പം നിൽക്കുന്ന നായ്ക്കൾക്കായി മ്യൂസിയം ഒരുക്കിയിരിക്കയാണ് അമേരിക്കക്കാർ. അമേരിക്കയിലെ ന്യൂയോർക്കിലെ 'അമേരിക്കൻ കെന്നൽ ക്ലബ് മ്യൂസിയം ഒഫ് ദ ഡോഗ്സ്" പൂർണമായും നായ്ക്കൾക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന മ്യൂസിയമാണ്.
1982 ൽ ന്യൂയോർക്കിലെ നഗരപ്രദേശത്തായിരുന്നു മ്യൂസിയം ആരംഭിച്ചത്. പിന്നീട് മാൻഹട്ടനിലെ പാർക്ക് അവന്യൂവിലേക്ക് മാറ്റി. പുസ്തകങ്ങളും എഴുത്തുകളും ശില്പങ്ങളും തുടങ്ങി നായ്ക്കളെക്കുറിച്ചുള്ള എന്തും ഇവിടെ കാണാം.
റോമൻ ചക്രവർത്തിയുടെ കാലത്ത് കളിമണ്ണിൽ നിർമ്മിക്കപ്പെട്ട നായയുടെ പാദത്തിന്റെ രൂപവും വിക്ടോറിയൻ കലഘട്ടത്തിലെ നായ്ക്കൾ വലിക്കുന്ന വണ്ടിയുടെ രൂപവുമെല്ലാം ഈ ചരിത്രമ്യൂസിയത്തിൽ കാണാൻ കഴിയും. 200 ഓളം ബ്രീഡുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ ചുവരുകളിൽ ജീവനുള്ള നായ്ക്കളെ വെല്ലുന്ന തരത്തിലുള്ള പ്രതിമകളും ശില്പങ്ങളും ധാരാളമായുണ്ട്.
മ്യൂസിയത്തിന്റെ ഒരു ഭാഗം അമേരിക്കൻ കെന്നൽ ക്ലബ് ടിവിയുടെ സ്റ്റുഡിയോ ആയിട്ടാണ് പ്രവർത്തിക്കുന്നത്. നായ്ക്കളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അപൂർവ്വ ശേഖരം തന്നെ ഇവിടെയുണ്ട്. ഏകദേശം 42,000ൽ അധികം പുസ്തകങ്ങളാണ് മ്യൂസിയത്തിന്റെ പിൻഭാഗത്തെ ലൈബ്രറിയിൽ സൂക്ഷിക്കുന്നത്.