vijay-p-nair

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിച്ച കേസിൽ പ്രതിയായ വിജയ്.പി.നായരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.മ്യൂസിയം പൊലീസാണ് ഇയാളെ അറസ്‌റ്ര് ചെയ്‌തത്. കല്ലിയൂരെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് അറസ്‌റ്റ്.

ഇയാളുടെ യുട്യൂബ് ചാനലിൽ അശ്ലീല വീഡിയോകൾ ഇട്ട് സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിച്ചു എന്ന് കാട്ടി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടി മുൻപ് ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌വിസ്‌റ്റും ബിഗ്ബോസ് മത്സരാർത്ഥിയുമായിരുന്ന ദിയ സന,ശ്രീലക്ഷ്മി അറയ്‌ക്കൽ എന്നിവർ ഇയാളെ കൈകാര്യം ചെയ്യുകയും കരിമഷിയൊഴിക്കുകയും ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്‌ത ലാപ്‌ടോപും മൊബൈലും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇയാളെ ആക്രമിച്ചതിന് മൂവർക്കുമെതിരെ കേസെടുത്തു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞ വിജയ്.പി.നായർ പരാതി നൽകിയതോടെയാണ് കേസെടുത്തത്. വെള‌ളായണി സ്വദേശിയായ വിജയ്.പി.നായർ സൈക്കോളജിസ്‌റ്റ് എന്ന പേരിലായിരുന്നു വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരുന്നത്. ഇയാളുടെ ഡോക്‌ടറേ‌റ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് സൈക്കോളജിസ്‌റ്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ളിനിക്കൽ സൈക്കോളജില്‌റ്രും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.