brahmos-missile

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘർഷങ്ങൾ തുടരവേ, ചൈനയ്ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജം. ടിബറ്റിലും സിന്‍ജിയാംഗിലും 2000 കിലോമീറ്റര്‍ ദൂരപരിധിയുളള കരയില്‍ നിന്ന് ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്.

500 കിമീ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്‌ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്റർ ചുറ്റളവിൽ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും.

ചൈനയുടെ ഏതു നീക്കത്തിനെയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ ഈ മിസൈലുകള്‍ ഉപയോഗിക്കൂ. ഇന്ത്യന്‍ വ്യോമസേനയുടെ ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളളത്.

ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്. ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുളള പോര്‍മുന വഹിക്കാനുളള ശേഷി ഇതിനുണ്ട്.

ചൈനയെ ലക്ഷ്യമാക്കി ആൻഡമാൻ നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാണ്. നിര്‍ഭയ് സബ്‌സോണിക് മിസൈല്‍ ആവശ്യം വന്നാല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകര്‍ക്കും. ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.