തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ രൂപംകൊണ്ട അസ്വാരസ്യങ്ങൾ തീർക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ഉടനുണ്ടാകുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആറ് മാസം മാത്രം ശേഷിക്കെ കേരളത്തിലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെയാണ് എ.ഐ.സി.സി നോക്കി കാണുന്നത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ഏറ്റവുമധികം വിജയസാദ്ധ്യത കാണുന്ന സംസ്ഥാനവും കേരളം തന്നെയാണ്. ഗ്രൂപ്പ് വഴക്കുകളിലുടക്കി കേരളത്തിലെ വിജയം ഇല്ലാതാക്കാൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല.
ഇതോടെ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. ഇപ്പോൾ പട്ടികയിൽ ഇടംനേടിയ ആരേയും മാറ്റില്ല. പകരം കുറച്ച് പുതിയ ഭാരവാഹികളെ കൂട്ടിച്ചേർത്ത് എല്ലാവരേയും സംതൃപ്‌തിപ്പെടുത്തുന്ന നയമായിരിക്കും ഹൈക്കമാൻഡ് സ്വീകരിക്കുക. ഭാരവാഹി പട്ടികയിൽ ഇടം കിട്ടാതെ പോയവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനം നൽകണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുമ്പുളള അടി ഒഴിവാക്കാൻ മേയ് കഴിഞ്ഞ് പുന:സംഘടനയെപ്പറ്റി ആലോചിക്കാമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇനിയൊരു കൂട്ടിച്ചേർക്കൽ വേണ്ടായെന്ന് മുല്ലപ്പള്ളി പറയുന്നുണ്ടെങ്കിലും സ്ഥാനം കിട്ടാത്ത പലർക്കും പട്ടികയിൽ ഇടം ഉണ്ടാകുമെന്ന് ഗ്രൂപ്പ് നേതാക്കൾ വാക്ക് കൊടുക്കുന്നുണ്ട്.
യു.ഡി.എഫിന് അനുകൂലമായ സാഹചര്യം നിലനിൽക്കെ അനാവശ്യ വിവാദങ്ങൾ ഉയരുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തിയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ കെ.മുരളീധരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതാക്കൾ തന്നെ ഇടപെടണമെന്നാണ് ഹൈക്കമാൻഡ് നൽകിയ നിർദേശം. സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനായി ഹൈക്കമാൻഡ് ആവശ്യപ്പെട്ടപ്പോൾ ആരോടും ആലോചിക്കാതെ നേതാക്കൾ പേരുകൾ ഒഴിവാക്കിയെന്നാണ് മുരളീധരന്റ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാൻഡിനെയും അദ്ദേഹം അറിയിച്ചിരുന്നു.
കെ.പി.സി.സിയുടെ നിർദേശത്തിന്റ കൂടി അടിസ്ഥാനത്തിലാണ് ബെന്നി ബെഹനാന്റ രാജിയെങ്കിലും,രാജിവച്ച രീതി പാർട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസം വെളിപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ചില നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ആഗ്രഹം നടപ്പാവില്ല
പാർലമെന്റിലേക്ക് പോയ ചില കോൺഗ്രസ് എം.പിമാർക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇക്കാര്യം ഹൈക്കമാൻഡിനേയും കെ.പി.സി.സിയേയും ചിലർ അറിയിച്ചെങ്കിലും സമ്മതം നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല. എം.എൽ.എ സ്ഥാനം ഒഴിഞ്ഞ് എം.പി ആയവർ വീണ്ടും സംസ്ഥാനത്തേക്ക് മടങ്ങുന്നത് പാർട്ടിയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാക്കും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വർക്കിംഗ് പ്രസിഡന്റുമാർ തുടരും
ഒരാൾക്ക് ഒരു പദവി മുൻ നിർത്തി കെ. മുരളീധരൻ, ബെന്നി ബെഹനാൻ ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്‌ഠൻ അടക്കം പല നേതാക്കളും വിവിധ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും എം.പിമാരായ കെ.സുധാകനും കൊടിക്കുന്നിൽ സുരേഷും വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. ഇരുനേതാക്കളുടേയും നടപടിയിൽ സംസ്ഥാനത്തെ പല നേതാക്കൾക്കും അതൃപ്‌തിയുണ്ട്. എന്നാൽ തങ്ങളെ ഹൈക്കമാൻഡാണ് വർക്കിംഗ് പ്രസിഡന്റുമാരായി നിയോഗിച്ചതെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടാതെ ഒഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വീണ്ടും പരാതി പ്രളയം
രണ്ടുവർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കേരളത്തിലെ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചതെങ്കിലും ഹൈക്കമാൻഡിൽ എത്തുന്ന പരാതികൾക്ക് യാതൊരു കുറവുമില്ല. ഏറ്റവും ഒടുവിലായി കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനുമാണ് കഴിഞ്ഞദിവസം സോണിയഗാന്ധിക്ക് കത്തയച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് പുന:സംഘടനയിൽ മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് കൊടിക്കുന്നിൽ കത്തിൽ പറയുന്നത്.