spb

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നൽകണമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി. ഇത് ആവശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംഗീത രംഗത്ത് പകരം വയ്ക്കാനാകാത്ത ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകർക്കു മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ റെഡ്ഢി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവർക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നൽകിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നൽകിയ അനവധി സംഭാവനകൾ പരിഗണിച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നൽകണമെന്നാണ് കത്തിൽ ജഗൻ മോഹൻ റെഡ്ഢി ആവശ്യപ്പെടുന്നത്.

അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം സംഗീത ലോകത്ത് ചെലുത്തിയ സ്വാധീനം ഏറെ വലുതാണ്. തെലുങ്ക് ,തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ആറുതവണ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം 25 തവണ നേടി. ഇതിനൊപ്പം ആറു ഫിലിംഫെയർ പുരസ്ക്കാരങ്ങളും എസ്.പി.ബി നേടിയിട്ടുണ്ട്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷനും നൽകി രാജ്യം എസ്.പി.ബിയെ ആദരിച്ചിട്ടുണ്ട്.