തിരുവനന്തപുരം: യൂട്യൂബിലൂടെ സ്‌ത്രീകളെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ വിജയ്.പി.നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഐ.ടി ആക്‌ട് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ഇയാൾ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ യൂട്യൂബ് നീക്കി. വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ വൈകീട്ട് കല്ലിയൂരെ വീട്ടിൽ നിന്ന് മ്യൂസിയം പൊലീസാണ് വിജയ്.പി.നായരെ അറസ്റ്റ് ചെയ്തത്.ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെളളായണി സ്വദേശിയായ വിജയ്.പി.നായർ സൈക്കോളജിസ്‌റ്റ് എന്ന പേരിലായിരുന്നു യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്‌തിരുന്നത്. ഇയാളുടെ ഡോക്‌ടറേറ്റ് വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. സൈക്കോളജിസ്‌റ്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ളിനിക്കൽ സൈക്കോളജിസ്റ്റും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.