mullappally

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിന്റെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. എം.പിമാർക്ക് ആർക്കും തന്നെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന് മുല്ലപ്പള്ളി കത്തിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നിയമസഭയിലേക്ക് മത്സരിക്കാൻ എം.പിമാരെ പ്രേരിപ്പിക്കുന്നത്. ജയിക്കുകയാണെങ്കിൽ മന്ത്രിക്കസേര വരെ ലക്ഷ്യമിടുന്ന എം.പിമാരുണ്ട്. എന്നാൽ എം.പിമാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിൽ എൻ.ഡി.എയെ എതിർക്കാൻ ശേഷിയില്ലാതെ ദുർബലമായി നിൽക്കുന്ന കോൺഗ്രസിനെ അത് കൂടുതൽ ദുർബലപ്പെടുത്തും. അതിനാൽ തന്നെ എം.പിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്നാണ് മുല്ലപ്പള്ളിയുടെ ആവശ്യം. ലോക്‌സഭാ സീറ്രുകൾ ഒട്ടുമിക്കതും സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തതാണ്. ഇനി ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നാലുള്ള ഫലം എന്താണെന്ന് പറയാനാവില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ എം.പിമാരെ അനുവദിക്കരുതെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

കെ.പി.സി.സി ഭാരവാഹിക പട്ടിക സംബന്ധിച്ച ആക്ഷേപവുമായി കൊടിക്കുന്നിൽ സുരേഷ്, ടി.എൻ.പ്രതാപൻ,​ ആന്റോ ആന്റണി,​ എം.കെ.രാഘവൻ,​ കെ.സുധാകരൻ എന്നിവർ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ​ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇവർ ഉയർത്തിയിരിക്കുന്നത്.