കൊച്ചി: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിസിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കൊച്ചി സി.ബി.ഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം ചോദ്യം ചെയ്‌തിരുന്നു.
കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവച്ചത്. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിർമ്മാണത്തിനായുണ്ടായിരുന്നത്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിർമ്മാണതൊഴിലാളികളും ആശങ്കയിലാണ്. ലൈഫ് മിഷന്റെ കീഴിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ നിർമ്മിക്കുന്നത്. 500 ചതുരശ്രയടി വിസ്‌തീർണത്തിൽ പണിയുന്ന 140 ഫ്ലാറ്റുകൾ ലഭിക്കുന്നതോടെ അത്രയും കുടുംബങ്ങൾക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കവെ പൊടുന്നനെയാണ് നിർമ്മാണം നിലച്ചത്.
കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്. പ്രദേശത്തെ എല്ലാ വീട്ടിൽ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിർമ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും മുട്ടി. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണം ഉടൻ പുനരാംരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ.