കൊവിഡ് വന്നതിന് പിന്നാലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.അതിലൊന്നാണ് ആവി പടിച്ചാൽ കൊവിഡിനെ തുരത്താൻ സാധിക്കുമെന്നുള്ളത്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഒരു ഡോക്ടറും സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കിൽ വലിച്ച് കയറ്റിയാൽ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ലെന്നും,വെറും വ്യാജപ്രചരണമാണതെന്നം ഡോക്ടർ കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആവി വാരാചാരണം' വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്‌തമാകും എന്ന പോസ്‌റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയർ ചെയ്‌ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ... ഇവിടെ കമോൺ... ഇവിടെ ഒരു ഡോക്ടറും സെപ്‌റ്റംബർ 25 മുതൽ ഒക്‌ടോബർ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കിൽ വലിച്ച് കയറ്റിയാൽ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാൽ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന് നമ്മൾ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ് ആവി പിടിക്കുന്നത്. ഒന്നൂടി വ്യക്‌തമാക്കിയാൽ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക് കംഫർട്ട് കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്. ഇതിന് പ്രത്യേകിച്ച് ശാസ്‌ത്രീയ അടിസ്‌ഥാനമൊന്നുമില്ല. മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത് കുടുംബവും പ്രാരാബ്‌ധവുമായി കൂടിയിരിക്കുന്ന കോവിഡ് വൈറസിനെ കൊല്ലാൻ ശേഷിയുള്ളതല്ല. വെറുതേ രണ്ട് നേരം ആവി മൂക്കിൽ കേറ്റാൻ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്‌റ്റാക്കരുത്. അശ്രദ്ധമായി ചെയ്‌താൽ പൊള്ളലേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്, പ്രത്യേകിച്ച് കുഞ്ഞിമക്കൾക്ക്. അത്തരം കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇപ്പഴത്തെ സാഹചര്യത്തിൽ വഴീക്കൂടെ പോണോര് മുഴുവൻ രാവിലേം വൈകീട്ടും ആവി വലിച്ച് മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാൻ നിന്നാൽ അതൂടി ചികിത്സിക്കാൻ ഞങ്ങൾക്ക് തൽക്കാലം നിർവ്വാഹമില്ല. വെറുതേ നിങ്ങക്കും ഞങ്ങൾക്കും പണിയുണ്ടാക്കരുത് സൂർത്തുക്കളേ. ഇതൊക്കെ ഷെയർ ചെയ്യുന്ന നേരത്ത് കൊറോണ വരാതിരിക്കാൻ കൈകൾ കഴുകൂ, മാസ്‌ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച് അലഞ്ഞുതിരിഞ്ഞ് നടന്ന് സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേൽ അതെഴുതി നാല് പേർക്കയച്ച് കൊടുത്ത് മാതൃകാമാനവരാകൂ... പൊതുജന താൽപര്യാർത്‌ഥം, Dr. Shimna Azeez