
ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. തോമസ്ചാണ്ടിയുടേയും വിജയൻപ്പിളളയുടേയും നിര്യാണത്തെ തുടർന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാതലത്തിൽ സർക്കാരിന്റേയും മറ്റ് പാർട്ടികളുടേയും ആവശ്യം കമ്മിഷൻ അംഗീകരിക്കുകയായിരുന്നു.
രാവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ബിഹാർ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് നിലവിൽ നിലനിൽക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുകൾ വേണ്ടെന്ന തീരുമാനമെടുത്തത്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തേടിയിരുന്നു. ഇപ്പോൾ ഉപതിരഞ്ഞെടുപ്പുകൾ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂ. അടുത്ത വർഷം ഏപ്രിലോടെ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനാൽ ഇപ്പോൾ തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.