ഒരു ജീവിതം മുഴുവനെടുത്താലും കണ്ടുതീരാത്ത കാഴ്ചകളാണ് ഹിമാലയത്തിനുള്ളത്. എത്ര പറഞ്ഞാലും വാക്കുകൾകൊണ്ട് വിവരിച്ചു തീർക്കുവാൻ പറ്റാത്തത്രയും ഭംഗിയും ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന ആകർഷണവുമാണ് ഹിമാലയത്തിന്റെ പ്രത്യേകത.
കൊതിപ്പിക്കുന്ന ഹിമാലയൻ കാഴ്ചകളിൽ ഏറെ വ്യത്യസ്തമായ ഒന്നാണ് സ്പിതി വാലിയിലെ ജീവിക്കുന്ന മമ്മിയുടെ ക്ഷേത്രം. ഈജിപ്തിലെ മമ്മികളെ പറ്റി മാത്രമെ സാധാരണയായി കേട്ടുകേൾവിയുള്ളു. എന്നാൽ ഹിമാലയത്തിലെ മമ്മിയെ എത്രപേർക്ക് പരിചിതമാണ്.
ഇന്റോ-ചൈന അതിർത്തിയുടെ അടുത്ത്, ഹിമാചൽ പ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ജീവനുള്ള മമ്മി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ മഞ്ഞു മരുഭൂമിയായി കിടക്കുന്ന തണുത്തുറഞ്ഞ സ്പിതിയിലെ ചൂടുള്ള കാഴ്ചയാണ് ഗ്യൂവിലെ മമ്മി. ജിയു എന്നും അറിയപ്പെടുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 10,499 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രകൃതിദത്തമായി മമ്മിയെ സംരക്ഷിക്കുന്ന ഇടം.
ഗ്യൂവിലെ മമ്മിക്ക് പ്രത്യേകതകൾ ധാരാളമാണ്. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ഡെൻഞ്ചിൻ എന്ന ലാമയുടെ ഭൗതീക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുകയുണ്ടായി. ഇതിനു പിന്നിലുള്ള കാരണം എന്താണെന്ന് ഇനിയും ഗവേഷകർക്കും വിശ്വാസികൾക്കും കണ്ടെത്താനായിട്ടില്ല.
1975 ൽ ഈ പ്രദേശത്തു നടന്ന ഒരു ഭൂകമ്പത്തിലാണ് ഈ മമ്മി ആദ്യമായി മണ്ണിനു പുറത്തേയ്ക്ക് വരുന്നത്. മണ്ണിനടിയിൽ നിന്നും ഇത് പുറത്തു വന്നപ്പോൾ ഗ്രാമത്തിലെ ആരോ മണ്ണിനയിൽപെട്ടു പോയതെന്നാണ് ആദ്യം ഇവിടെയുള്ളവർ വിശ്വസിച്ചിരുന്നത്. കാഴ്ചയിൽ പത്തിരുപതു കൊല്ലം പഴക്കമുള്ള ഒരു ശരീരം പോലെയായിരുന്നു അത്. പിന്നീട് നടന്ന പരിശോധനകളും പഠനങ്ങളുമാണ് ഇതൊരു മമ്മിയാണെന്ന കാര്യം ഉറപ്പിച്ചത്. അന്ന് ഭൂകമ്പത്തിൽപെട്ടു പോയ അഞ്ചു ബുദ്ധ സ്തൂപങ്ങളിൽ നിന്നാണ് ഈ മമ്മി പുറത്തെത്തിയത് എന്നാണ് കരുതുന്നത്.
ഗ്യൂ ഗ്രാമത്തെ സഞ്ചാരികൾക്കു പരിചയപ്പെടുത്തിയ മമ്മിയെക്കുറിച്ച് നിരവധി കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് ഗ്യൂ മല തേളുകളാൽ നിറഞ്ഞ ഇടമായിരുന്നു. ഈ പ്രദേശത്തു നിന്നും തേളുകളെ ഒഴിപ്പിക്കാൻ ലാങ്കതെൻസിൻ എന്ന ലാമ തപസ്സിരിക്കുകയും തുടർന്ന് സമാധിയടയുകയും ചെയ്തുവത്രെ. അതിനു ശേഷം തേളുകൾ ഈ മലയിറങ്ങി പോയതായാണ് കഥ.
സാധാരണ കേട്ടിട്ടുള്ളതുപോലെ സുഗന്ധ ദ്രവ്യങ്ങളും തുണിയും ചുറ്റിയല്ല ഇത് സൂക്ഷിച്ചിരിക്കുന്നത്. പകരം വെറുതെ മണ്ണിൽ കുഴിച്ചിടുകയായിരുന്നു, അതും അഞ്ഞൂറിലധികം വർഷങ്ങൾക്കു മുൻപേ. ഈ നാടിന്റെ പ്രത്യേകതയും തണുത്തുറഞ്ഞ കാലാവസ്ഥയുമാണ് ഇത്രയും കാലമായിട്ടും അതിനെ അതേ രൂപത്തിൽ നിലനിർത്തിയത് എന്നാണ് കരുതപ്പെടുന്നത്.
ഇപ്പോൾഇവിടെ തൊട്ടടുത്തുള്ള ഒരു ആശ്രമത്തിലാണ് ഈ രൂപം സൂക്ഷിച്ചിരിക്കുന്നത്. വയസ്സായ ഒരു മനുഷ്യൻ കാലു മടക്കി കുനിഞ്ഞിരിക്കുന്ന രൂപത്തിലാണ് ഈ മമ്മിയുള്ളത്. പല്ലുകളും അതുപോലെ തന്നെയിരിക്കുന്നു. അന്ന് മണ്ണിനടിയിൽ നിന്നും പുറത്തു വന്നപ്പോൾ ഈ മമ്മിക്ക് മുടിയും നഖങ്ങളും ഉണ്ടായിരുന്നു, രക്തം കണ്ടിരുന്നതായും ചിലർ പറയുന്നു. അങ്ങനെയാണ് ഇതിനെ ചിലർ ജീവനുള്ള മമ്മി എന്ന് വിശേഷിപ്പിക്കുന്നത്. ഹിമാചൽ പ്രദേശിലെ കാസായിൽ നിന്നും 80 കിലോമീറ്റർ അകലെ ഗ്യൂ ഗ്രാമത്തിലാണ് ലാമാ മമ്മിയുള്ളത്. ഷിംലയിൽ നിന്നും 430 കിലോമീറ്ററും മണാലിയിൽ നിന്നും 250 കിലോമീറ്ററും അകലെയാണ് ഇതുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.